കള്ളപ്പണക്കേസ്; കർണാടക എംഎൽഎ ഡി.കെ. ശിവകുമാറിനെ ഒൻപത് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു

കള്ളപ്പണക്കേസിൽ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡികെ ശിവകുമാറിനെ ഒൻപത് ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം പതിമൂന്നാം തീയതി വരെയാണ് ഡൽഹി റോസ് അവന്യു കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. അതേസമയം, കർണാടകയിലെ ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ അനുവദിക്കണമെന്ന ശിവകുമാറിന്റെ ആവശ്യം തള്ളി.
ഒരു മിനുട്ട് പോലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ അയക്കരുതെന്ന് ഡികെ ശിവകുമാർ ആവശ്യപ്പെട്ടെങ്കിലും റോസ് അവന്യു കോടതി വഴങ്ങിയില്ല. പതിനാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു എൻഫോഴ്സ്മെന്റിന്റെ ആവശ്യം. എന്നാൽ, ഒൻപത് ദിവസം അനുവദിക്കുകയായിരുന്നു. കുടുംബത്തിനും അഭിഭാഷകർക്കും ശിവകുമാറിനെ ദിവസവും പതിനഞ്ച് മിനുട്ട് സന്ദർശിക്കാം. ജാമ്യാപേക്ഷയിൽ ഏഴ് ദിവസത്തിനകം എൻഫോഴ്സ്മെന്റ് മറുപടി നൽകണമെന്നും ഡൽഹി റോസ് അവന്യു കോടതി ഉത്തരവിട്ടു.
ശിവകുമാർ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഒഴിഞ്ഞുമാറുന്നുവെന്നുമാണ് കസ്റ്റഡിയിൽ കിട്ടാൻ കാരണമായി എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാട്ടിയത്. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ നാൽപത്തിനാല് കോടിരൂപ ശിവകുമാറിന്റെ പക്കൽ നിന്ന് കണ്ടെടുത്തു. കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ട്. ഗൂഢാലോചന അന്വേഷിക്കണമെന്നും കൂട്ടുപ്രതികളെ കണ്ടെത്തണമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here