Advertisement

പി ചിദംബരം തിഹാർ ജയിലിലേക്ക്

September 5, 2019
Google News 1 minute Read

ഐഎൻഎക്‌സ് മീഡിയ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സെപ്തംബർ 19 വരെയാണ് കസ്റ്റഡി കാലാവധി. ഇതോടെ അദ്ദേഹം തിഹാർ ജയിലിൽ കഴിയേണ്ടിവരും.

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ചിദംബരത്തെ ജയിലിലേക്ക് അയക്കരുതെന്ന് അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. നിലവിൽ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡി ഒഴിവാക്കാനാണ് മുൻകൂർ ജാമ്യത്തിന് ചിദംബരം സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞിരുന്നു. വിദേശ ബാങ്കുകൾ നിർണായക വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിക്കുന്നത് വരെ അന്വേഷണത്തിലെ കണ്ടെത്തലുകൾ പരസ്യപ്പെടുത്താനാകില്ലെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐഎൻഎക്‌സ് മീഡിയ കേസെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചിരുന്നു.

Read Also: പി ചിദംബരം അറസ്റ്റിൽ

ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ആഗസ്റ്റ് 21 നാണ് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി സിബിഐ കസ്റ്റഡിയിൽ വിടുകയായിരുന്നു. സിബിഐ കസ്റ്റഡി ചോദ്യം ചെയ്തുള്ള ചിദംബരത്തിന്റെ ഹർജിയിൽ വിശദമായി വാദം കേൾക്കാൻ ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ദിവസം തയ്യാറായില്ല. എൻഫോഴ്‌സ്‌മെന്റ് കേസിലെ വിധിക്ക് ശേഷം ഹർജി പരിഗണിക്കാമെന്നും അതുവരെ തൽസ്ഥിതി തുടരണമെന്നുമാണ് കോടതി അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here