യുഎൻഎ സാമ്പത്തിക തട്ടിപ്പ്; ജാസ്മിൻ ഷായുടെ ഭാര്യയെ പ്രതിചേർത്തു

നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസിൽ സംഘടനയുടെ പ്രസിഡൻറ് ജാസ്മിൻഷായുടെ ഭാര്യ ഷബ്‌നയെ പ്രതിചേർത്തു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. ഷബ്‌നയുടെ അക്കൗണ്ടിലേക്ക് യുഎൻഎയുടെ അക്കൗണ്ടിൽ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരിൽ തൃശൂരിൽ നാല് ഫ്‌ളാറ്റുകൾ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് യുഎൻഎ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി.
Read Also; യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്
യുഎൻഎ സംസ്ഥാന സെക്രട്ടറി സുജനപാൽ, ട്രഷറർ ബിബിൻ എം പോൾ, മുൻ സംസ്ഥാന സെക്രട്ടറി സുധീപ് എന്നിവരെയും ക്രൈംബ്രാഞ്ച് പുതുതായി പ്രതിചേർത്തിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനാണ് ഇവരെ പ്രതിചേർത്തിരിക്കുന്നത്. അന്വേഷണ സംഘത്തിന് നൽകിയിരുന്ന സംഘടനയുടെ ഓഡിറ്റ് റിപ്പോർട്ടും മിനിറ്റ്‌സും വ്യാജമായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. യുഎൻഎ പ്രസിഡൻറ് ജാസ്മിൻഷാ ഉൾപ്പെടെ നാലുപേർക്കെതിരെ ക്രൈംബ്രാഞ്ച് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Read Also; യുഎൻഎയുടെ അഴിമതി കേസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഹൈക്കോടതി നിർദേശം
ജാസ്മിൻഷായ്ക്ക് പുറമെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിൻഷായുടെ ഡ്രൈവർ നിതിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ജാസ്മിൻ ഷായും കൂട്ടരും ഒളിവിൽക്കഴിയുകയാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ലുക്കൗട്ട് നോട്ടീസിൽ ക്രൈംബ്രാഞ്ച് പറയുന്നത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കൂടുതൽ പേരെ കേസിൽ പ്രതിചേർത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here