തുടർച്ചയായി 21 വിജയങ്ങൾ; ലോകകപ്പ് യോഗ്യത: ചരിത്രമെഴുതി തായ്‌ലൻഡ് വനിതകൾ

ലോക ക്രിക്കറ്റ് ഭൂപടത്തിൽ ചരിത്രം കുറിച്ച് തായ്ലൻഡ് വനിതാ ടീം. പുരുഷ ടീമിനു മുൻപ് ലോകകപ്പ് കളിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടമാണ് തായ്ലൻഡ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി-20 ലോകകപ്പിൽ യോഗ്യത നേടിയതോടെയാണ് തായ്ലൻഡ് വനിതാ ക്രിക്കറ്റ് അപൂർവ്വ നേട്ടത്തിലെത്തിയത്. സ്കോട്‌ലൻഡിൽ നടന്ന യോഗ്യതാ റൗണ്ട് സെമിഫൈനലിൽ പാപ്പുവ ന്യൂഗിനിയയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തായ്ലൻഡ് യോഗ്യത നേടിയത്.
തുടര്‍ച്ചയായ 21 അന്താരാഷ്ട്ര മത്സരങ്ങള്‍ ജയിച്ചാണ് തായ്‌ലന്‍ഡ് ഓസ്ട്രേലിയയിലേക്ക് ടിക്കറ്റെടുത്തത്. ഇത് വനിതാ ക്രിക്കറ്റിലെ റെക്കോര്‍ഡാണ്. മുന്‍നിര ടീമുകളോട് കിടപിടിക്കുന്ന പ്രൊഫഷണല്‍ സമീപനമാണ് തായ്‌ലന്‍ഡ് വനിതാ ക്രിക്കറ്റിൻ്റെ കരുത്ത്. മികച്ച ആഭ്യന്തര സംവിധാനവും സംഘാടനവുമാണ് തായ്‌ലന്‍ഡ് ക്രിക്കറ്റിനെ വ്യത്യസ്തമാക്കുന്നത്. പുരുഷ ടീമിന് വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും വനിതകള്‍ രാജ്യത്ത് ക്രിക്കറ്റ് വിപ്ലവത്തിന് വിത്തു പാകിക്കഴിഞ്ഞു.
തായ്ലൻഡിനൊപ്പം ലോകകപ്പ് കളിക്കാന്‍ ബംഗ്ലാദേശിനും യോഗ്യത ലഭിച്ചു. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് യോഗ്യത നേടിയത്. നാലു വിക്കറ്റിനായിരുന്നു അയർലൻഡിനെതിരെ ബംഗ്ലാദേശിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അയര്‍ലണ്ടിന് 20 ഓവറില്‍ 85 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 18.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here