കേരളത്തിൽ അഞ്ച് ദിവസം കൂടി കനത്തമഴ; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ ഒമ്പതുവരെ ‘യെല്ലോ’ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.
ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദമാണ് കാലവർഷം വീണ്ടും സജീവമാകാൻ കാരണം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. വ്യാഴാഴ്ച കേരളത്തിൽ വ്യാപകമായി മഴപെയ്തു. ഒറ്റപ്പാലത്ത് 15 സെന്റീമീറ്ററിലധികം മഴപെയ്തു. പെരിന്തൽമണ്ണയിലും മാനന്തവാടിയിലും 10 സെന്റീമീറ്റർ വീതവും മഴപെയ്തു. തുടർച്ചയായി മഴ പെയ്യുന്നതുകാരണം കേരളത്തിൽ ഇത്തവണയും തെക്കുപടിഞ്ഞാറൻ കാലവർഷം അധികമാണ്. ഇതുവരെ 11 ശതമാനം അധികമഴയാണ് ലഭിച്ചത്.
ഇത്തവണ ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാട്ടാണ്. 39.88 ശതമാനം അധികം മഴയാണ് പെയ്തത്. കോഴിക്കോട് ജില്ലയിൽ 36.87 ശതമാനവും മലപ്പുറത്ത് 21.71 ശതമാനവും അധികം പെയ്തു. ഇടുക്കിയിൽ ഇപ്പോഴും 13.13 ശതമാനം മഴ കുറവാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here