മരടിലെ ഫ്‌ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് ഉടമകൾ തടഞ്ഞു
കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കി കോടതി ഉത്തരവ് നടപ്പാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് . സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. താമസക്കാരുടെ പുനരധിവാസം ഉറപ്പ് വരുത്തുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. മരടിൽ പൊളിച്ചു മാറ്റേണ്ട ഫ്‌ളാറ്റുകൾ സന്ദർശിക്കാനെത്തിയതായിരുന്നു ചീഫ് സെക്രട്ടറി. അതേ സമയം ഫ്‌ളാറ്റുകൾ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ ഫ്‌ളാറ്റ് ഉടമകൾ തടഞ്ഞു. ഫ്‌ളാറ്റിനകത്തേക്ക് കടക്കാൻ ചീഫ് സെക്രട്ടറിയെ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളുമായി ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധിച്ചു. ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാൻ അനുവദിക്കില്ലെന്നാണ് ഫ്‌ളാറ്റ് ഉടമസ്ഥരുടെ നിലപാട്.
സുപ്രിം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയ്ക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി കൊച്ചിയിലെത്തിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രത്യേക യോഗവും ചേർന്നു. ജില്ലാ കളക്ടർ, മരട് നഗരസഭാ ഭരണസമിതി, സിറ്റി പൊലീസ് കമ്മീഷണർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകരിക്കേണ്ട നടപടികളാണ് യോഗം ചർച്ച ചെയ്തത്.
അതേ സമയം ഫ്‌ളാറ്റിലെ താമസക്കാരുടെ പുനരധിവാസം മാത്രമാണ് ജില്ലാ ഭരണകൂടത്തിന്റെ ബാധ്യതയെന്ന് കളക്ടർ എസ് സുഹാസ് പറഞ്ഞു. ഉത്തരവ് നടപ്പാക്കേണ്ടത് മരട് നഗരസഭയാണ്. ആവശ്യമായ സഹായങ്ങൾ ജില്ലാ ഭരണകൂടം നൽകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.30 കോടി രൂപയാണ് ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള ചിലവിനത്തിൽ നിലവിൽ കണക്കാക്കിയിരിക്കുന്ന പ്രാഥമിക എസ്റ്റിമേറ്റ് തുക. ചെന്നൈ ഐഐടി യുടെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഫ്‌ളാറ്റുകൾ ഒറ്റയ്ക്ക് പൊളിച്ചുമാറ്റാൻ കഴിയില്ലെന്നാണ് നഗരസഭാ ഭരണ സമിതിയുടെ നിലപാട്.
ഇത്ര വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും മലിനീകരണവും പുനരധിവാസവും വെല്ലുവിളിയാണെന്നും നഗരസഭ പറയുന്നു. കൊച്ചി മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ച് നീക്കി റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീം കോടതി സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇതേ തുടർന്നാണ് ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് സർക്കാർ നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here