മരട് ഫ്‌ളാറ്റ് വിഷയം; മരട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അടിയന്തര യോഗം ഇന്ന്
എറണാകുളം മരട് നഗരസഭയിലെ ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റാനുള്ള സർക്കാർ ഉത്തരവും തുടർ നടപടികളും ചർച്ച ചെയ്യാൻ മരട് നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ അടിയന്തര യോഗം ഇന്ന് ചേരും. പ്രശ്‌നം ചർച്ച ചെയ്യാൻ കൗൺസിൽ വിളിച്ച് കൂട്ടുന്നതടക്കമുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും.
കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റുകൾ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മരട് നഗരസഭയക്ക് കത്ത് നൽകിയത്. എന്നാൽ ഒറ്റയ്ക്ക് നടപടി സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് നഗരസഭ. ഇക്കാര്യം സർക്കാരിനെ അറിയിക്കാനാണ് നഗരസഭയുടെ തീരുമാനം. പൊതുമരാമത്ത് ഉൾപ്പെടെ ആറ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ യോഗത്തിൽ പങ്കെടക്കും.
Read Also : മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സർക്കാർ നടപടി തുടങ്ങി; കളക്ടർക്കും നഗരസഭയ്ക്കും നോട്ടീസ്
അതേസമയം, ഫ്‌ളാറ്റ് പൊളിക്കാനുള്ള സുപ്രിം കോടതി ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കളക്ടർക്കും മരട് നഗരസഭയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. മരടിൽ അനധികൃമായി നിർമിച്ച ഫ്‌ളാറ്റുകൾ ഈ മാസം ഇരുപതിനകം പൊളിച്ചുനീക്കണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. ഇതേ തുടർന്നാണ് സർക്കാർ ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കുന്നതിന് നടപടികളാരംഭിച്ചത്.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഈ മാസം ഇരുപതിനകം പൊളിച്ചു നീക്കണമെന്ന് സംസ്ഥാനസർക്കാരിന് കഴിഞ്ഞ ദിവസമാണ് സുപ്രിം കോടതി അന്ത്യശാസനം നൽകിയത്. ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിന് സാവകാശം വേണമെന്ന സർക്കാരിന്റെ ആവശ്യം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here