നിവിന്റെ കരിയർ ബെസ്റ്റ്; വിട്ടുവീഴ്ചയില്ലാത്ത മേക്കിംഗ്; ‘മൂത്തോൻ’ കണ്ട ആരാധകന്റെ കുറിപ്പ്

ജീവിതത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന്റെ premiere show കാണുന്നത്. അതും ഒരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സിനിമയുടെ കാസ്റ്റിനൊപ്പം ഇരുന്ന്. നാട്ടിൽ റിലീസ് ചെയ്യാൻ ഇനി 2 മാസം കൂടെയുള്ളതിനാൽ ഒരു തരത്തിലുള്ള സ്പോയിലേഴ്സും ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടില്ല. മലയാള സിനിമ ഇൻഡസ്ട്രിക്ക് തന്നെ അഭിമാനിക്കാവുന്ന തരത്തിരുള്ള മേക്കിങ്ങാണ് ചിത്രത്തിന്റേത്. കഥ ആവശ്യപ്പെടുന്ന എക്സ്ട്രീം വയലൻസ് ഉള്ള സീനുകൾ ഒരു വിട്ടുവീഴ്ചയും കൂടാതെ പടത്തിൽ ചേർത്തിട്ടുള്ളതുകൊണ്ട് തന്നെ ചിത്രം R – rated കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനി സിനിമയിലേക്ക്..
തന്റെ ജേഷ്ഠനെ അന്വേഷിച്ച് ലക്ഷദ്വീപിൽ നിന്ന് മുംബൈലേക്ക് യാത്ര തിരിക്കുന്ന മുല്ല എന്ന യുവാവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മുംബൈയിൽ എത്തുന്ന മുല്ല, അക്ബർ എന്ന ഗുണ്ടയുടെ കയ്യിൽ അകപ്പെടുന്നു. അതിനെ തുടർന്നുണ്ടാകുന്ന സന്ദർഭങ്ങൾ, അതിനു പിന്നിലുള്ള flashback എന്നിവയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ക്വാളിറ്റി ഔട്ട്പുട്ട് അതിന്റെ പൂർണതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർ മത്സരിച്ചിരിക്കുന്നത് കൊണ്ട് technically well sound ആയിട്ടുള്ള സിനിമ ആയി മാറുന്നുണ്ട് മൂത്തോൻ. രാജീവ് രവിയുടെ real ഷോട്ടുകൾ, അനുരാഗിന്റെ raw ഡയലോഗുകൾ, കുനാൽ ശർമ്മയുടെ അവിസ്മരണീയ സൗണ്ട് മിക്സിംഗ് പിന്നെ ഇതിന്റെ എല്ലാം അമരത്ത് ഗീതു മോഹൻദാസും. നിവിൻ പോളി, റോഷൻ, ശശാങ്ക് അറോറ, ശോബിത, സുജിത് ശങ്കർ എന്നിവരെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതൊക്കെ നിൽക്കെയും മേലെ സൂചിപ്പിച്ചത് പോലെ വിവാദങ്ങൾക്ക് വളരെയേറെ സാധ്യതയുള്ള ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത് ഒരു വാണിജ്യ വിജയമാകാനുള്ള സാധ്യതയും വളരെ കുറവാണ്. പക്ഷേ സിനിമ അവസാനിച്ചപ്പോൾ മറുനാടൻ പ്രേക്ഷകരിൽ നിന്ന് ലഭിച്ച അംഗീകാരം മാത്രം മതിയായിരുന്നു ഒരു സിനിമ സ്നേഹി എന്ന നിലയിൽ എനിക്ക് അഭിമാനിക്കാൻ.
സിനിമയിലെ നായക വേഷം ചെയ്യുന്നത് നിവിൻ പോളി ആണെന്ന് അന്നൗൻസ് ചെയ്തപ്പോൾ മുതൽ ഒരു കൗതുകം ഉണ്ടായിരുന്നു.
എന്തായിരുന്നു നിവിനെ cast ചെയ്യാനുള്ള കാരണം?. ഷോ കഴിഞ്ഞുള്ള മീറ്റിൽ ഗീതുവിനോട് പ്രേക്ഷകരിൽ ഒരാൾ ചോദിച്ച ചോദ്യമായിരുന്നു ഇത്. അതിനു ഗീതു നൽകിയ മറുപടി എനിക്ക് INNOCENCE മുഖത്തുള്ള ഒരു നടനെ വേണമായിരുന്നു എന്നാണ്. പുറത്തു വന്നിരിക്കുന്ന പോസ്റ്ററും ടീസറും ഒക്കെ കണ്ടിട്ട് നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിൽ എന്തിനാണ് INNOCENCE എന്ന്. അഥവാ ഉണ്ടെങ്കിൽ തന്നെ അതെങ്ങനെയാണ് നിവിന്റെ അയലത്തെ വീട്ടിലെ പയ്യൻ റോളുകളിൽ നിന്ന് വ്യത്യസ്തമാകുന്നത് എന്ന്? അതിനുത്തരം ലഭിക്കാൻ ചിത്രം ഇറങ്ങുന്നത് വരെ നിങ്ങൾ കാത്തിരിക്കണം എന്നെ എനിക്കിപ്പോൾ പറയാനാവൂ.
അക്ബർ എന്ന പരിവേഷം അദ്ദേഹത്തെ കൊണ്ട് നന്നായി ചെയ്യാൻ പറ്റുമോ എന്ന് പലർക്കും സംശയം ആയിരുന്നു. ചിത്രം തുടങ്ങിയപ്പോൾ ഞാനും ഒന്ന് സംശയിച്ചു എന്ന് വേണേൽ പറയാം. പൊതുവെ ഡയലോഗ് ഡെലിവറിയുടെ പേരിൽ പഴികേൾക്കാറുള്ള നിവിന്റെ ആദ്യ ഡയലോഗ് ഹിന്ദിയിലായിരുന്നു, ഞെട്ടൽ NO.1. ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ലക്ഷദ്വീപ് മലയാളത്തേക്കാൾ മികച്ചതായി അദ്ദേഹം ഹിന്ദി ഭാഷ കൈകാര്യം ചെയ്തിട്ടുണ്ട്. അതിനു വേണ്ടിയെടുത്ത EFFORT നന്നായി കാണാനാവും.
നിവിന്റെ കഴിഞ്ഞ കുറെ സിനിമകളിലെ പ്രധാന ചർച്ചാവിഷയമായിരുന്നു അദ്ദേഹത്തിന്റെ തടി. മൂത്തോന് വേണ്ടി കൂട്ടിയ ശരീരഭാരം അദ്ദേഹത്തിന്റെ മറ്റു പല ചിത്രങ്ങൾക്കും വിനയായി മാറുകയായിരുന്നു. അത്ര മേൽ ആവശ്യമായിരുന്നോ ഈ ഗെറ്റപ്പ് ചേഞ്ച് ? അതെ എന്ന് ഇപ്പോൾ തോന്നുന്നു.. സാധാരണ 6 PACK / ഫിറ്റ് ബോഡി കാണിക്കാൻ വേണ്ടി ഷർട്ട് ഊരിമാറ്റുന്ന നായകന്മാരെയാണ് നാം കാണുക. ഇതിൽ അക്ബറിന്റെ ശരീരത്തിന്റെ അഭംഗി കാട്ടിത്തരാൻ വേണ്ടി നിവിൻ ഷർട്ട് ഇല്ലാതെ സ്‌ക്രീനിൽ വരുന്നുണ്ട്.
അഭിനയത്തെ പറ്റി പറയുകയാണെങ്കിൽ, അക്ബർ എന്ന കഥാപാത്രം ചെയ്യാൻ വേറെ ഒരു നടനെക്കൊണ്ടും പറ്റില്ല എന്നുള്ള ഒരു അവകാശവാദം ഉയർത്തുന്നില്ല. പക്ഷെ നിവിൻ പൊളിച്ചടുക്കി എന്ന് എടുത്തു പറയേണ്ട ചില രംഗങ്ങൾ ഉണ്ട്. അദ്ദേഹത്തിന്റെ 9 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള ചില മുഹൂർത്തങ്ങൾ (സെൻസർ ബോർഡ് വെട്ടി കളഞ്ഞില്ല എങ്കിൽ സ്‌ക്രീനിൽ കാണാം). അക്ബർ എന്ന ഗുണ്ടയെക്കാളും നിവിനെന്ന നടനെ പുറത്തുകൊണ്ടുവന്നത് അക്ബർ എന്ന ചെറുപ്പക്കാരനാണ്. നിവിൻ പോളി ഇനി എത്ര മോശം പ്രകടനം കാഴ്ചവെച്ചാലും, ഈ ഒരു കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പേരിൽ അറിയപ്പെടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബാക്കിയൊക്കെ നിങ്ങൾ കണ്ടു വിലയിരുത്തുക.
(മൂവി സ്ട്രീറ്റ് ഗ്രൂപ്പിൽ ജെറിൻ ചാക്കോ എഴുതിയ കുറിപ്പ്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here