‘ഒരു രാജ്യം ഒരു ഭാഷ’ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം; കർണാടകയിൽ ജനങ്ങൾ തെരുവിലിറങ്ങി
ബിജെപി സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദി ദിനത്തിലാണ് ഹിന്ദി ഭാഷക്കായി വാദിച്ച് അമിത് ഷാ രംഗത്തെത്തിയത്. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് രാജ്യത്തെ ഐക്യപ്പെടുത്താൻ കഴിയുമെന്നായിരുന്നു പ്രസ്താവന. ഇതിന് പിന്നാലെ ദക്ഷിണേന്ത്യയിലെ നേതാക്കൾ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. കർണാടകയിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
രാജ്യത്തിന്റെ ഏകതയെ കുറിക്കാൻ ഒരു ഭാഷ ആവശ്യമാണെന്നും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഹിന്ദിയ്ക്ക് അതിന് കഴിയുമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. രാജ്യത്തെ മുഴുവൻ ഒരുമിച്ച് നിർത്താൻ ഏതെങ്കിലും ഭാഷയ്ക്ക് കഴിയുമെങ്കിൽ അത് ഹിന്ദിക്കായിരിക്കുമെന്ന് പറഞ്ഞ അമിത് ഷാ, മാതൃഭാഷയോടൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ ആദ്യം രംഗത്തെത്തിയത് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. അമിത് ഷാ പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ബിജെപി തമിഴ് ഭാഷയ്ക്കും സംസ്‌കാരത്തിനും എന്നും വൻ ഭീഷണിയാണെന്ന് ആരോപിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ ഐക്യപ്പെടുത്തില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി പ്രതികരിച്ചു. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ, മുൻമുഖ്യന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരും അമിത് ഷായുടെ പ്രസ്താവനയെ വിമർശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here