സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നതിനെതിരെ പരാതിയുമായി എം.പിമാർ

സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നതിനെതിരെ റെയിൽവേ യോഗത്തിൽ പരാതി ഉന്നയിച്ച് കേരളത്തിലെ എം.പിമാർ. കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നതുൾപ്പെടെയുളള ആവശ്യങ്ങളോട് റെയിൽവേ മുഖം തിരിക്കുന്നതായും എംപിമാർ ആരോപിച്ചു. എന്നാൽ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസമാണ് പാളം ഇരട്ടിപ്പിക്കലിന് തടസമാകുന്നതെന്നായിരുന്നു യോഗത്തിൽ റെയിൽവേയുടെ വിശദീകരണം.സംസ്ഥാനത്തെ റെയിൽവേ വികസനം ചർച്ച ചെയ്യാനാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ സംസ്ഥാനത്തെ എംപിമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തത്.
Read Also; ഹംസഫർ എക്സ്പ്രസിൽ ഇനി സ്ലീപ്പർ കോച്ചുകളും; തത്കാൽ നിരക്കിൽ കുറവ് വരുത്താനും തീരുമാനം
കേരളത്തിനു പുറമേ തിരുനെൽവേലി, കന്യാകുമാരി എംപിമാരും തമിഴ്‌നാട്ടിൽ നിന്നുളള രാജ്യസഭാ എം.പിമാരും യോഗത്തിൽ പങ്കെടുത്തു. ട്രെയിനുകൾ വൈകിയോടുന്നത് പരിഹരിക്കണമെന്ന ആവശ്യമാണ് കേരളാ എം.പിമാർ യോഗത്തിൽ പ്രധാനമായും ഉന്നയിച്ചത്. സ്ഥലം ഏറ്റെടുത്ത് നൽകുന്നതിലെ കാലതാമസം മൂലം പാളം ഇരട്ടിപ്പിക്കൽ വൈകുമെന്ന് റെയിൽവേ അധികൃതർ എം.പിമാരെ അറിയിച്ചു.
Read Also; കൂടുതൽ സുഖകരമായ യാത്രയൊരുക്കി ത്രീ ഫേസ് മെമു ഓടിത്തുടങ്ങി
സംസ്ഥാന സർക്കാർ നാലുഹെക്ടർ സ്ഥലം കൂടി ഏറ്റെടുത്ത് നൽകിയാൽ മാത്രമേ ഏറ്റുമാനൂർ – ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കാനാകൂ. മൂന്ന് മാസത്തിനുളളിൽ അമ്പലപ്പുഴ-ഹരിപ്പാട് പാത ഇരട്ടിപ്പിക്കൽ പൂർത്തിയാക്കുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.അതേ സമയം പുതിയ ട്രെയിനുകൾ വേണമെന്ന ആവശ്യത്തോട് അനുകൂല നിലപാടല്ല യോഗത്തിൽ റെയിൽവേ അധികൃതർ സ്വീകരിച്ചത്. കോട്ടയത്തെ നിർദിഷ്ട കോച്ച് ടെർമിനൽ പ്രായോഗികമല്ലെന്നും റെയിൽവേ അറിയിച്ചു. അതേസമയം നേമം കോച്ച് ടെർമിനൽ അടിയന്തര പരിഗണനയിലാണെന്നാണ് റെയിൽവേ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here