ആക്രമണത്തിന് പിന്നിൽ ഇറാൻ തന്നെ; തെളിവുകളുമായി സൗദി

സൗദിയിലെ എണ്ണ സംസ്‌കരണ ശാലകൾക്കു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം. 18 ഡ്രോണുകളും 7 മിസൈലുകളും ആക്രമണത്തിന് ഇറാൻ ഉപയോഗിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം വക്താവ് തുർക്കി അൽ മാലികി പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെ ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നതിനുള്ള തെളിവുകളും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ശനിയാഴ്ച സൗദി അരാംകോ എണ്ണ സംസ്‌കരണ ശാലകൾക്കു നേരെ ആക്രമണം നടന്നത് വടക്ക് ഭാഗത്ത് നിന്നാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.
Read Also; സൗദിക്കെതിരായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാൻ; ആരോപണവുമായി അമേരിക്ക
യമനിലെ ഹൂതികൾ ആണ് ആക്രമണത്തിന് പിന്നിലെന്ന തെറ്റായ പ്രചാരണത്തിന് പിന്നിൽ ഇറാൻ ഏജന്റുമാർ തന്നെയാണെന്നും അൽ മാലികി പറഞ്ഞു. സൗദിയെ മാത്രമല്ല ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകർക്കുകയാണ് ഇറാന്റെ ലക്ഷ്യം. ഇറാൻ നിർമിത ആയുധങ്ങളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇറാനിയൻ ടെക്‌നോളജി ഉപയോഗിച്ച് നിർമിച്ച ഡെൽറ്റ വിങ്ങ് ഡ്രോണുകളും ഇറാൻ റവല്യൂഷണറി ഗാർഡ് കഴിഞ്ഞ ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത അലി എന്ന മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്‌ഖൈഖ് എണ്ണ സംസ്‌കരണ പ്ലാൻറ് പതിനെട്ടു ഡ്രോണുകളും ഖുറൈസ് എണ്ണപ്പാടം ഏഴ് മിസൈലുകളും ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം ആക്രമിച്ചത്. മൂന്നു മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിൽ പരാജയപ്പെട്ടതായും തുർക്കി അൽ മാലികി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here