‘ഹൗഡി മോഡി’ പരിപാടി നടക്കേണ്ട ഹൂസ്റ്റണിൽ കനത്ത മഴയും നാശനഷ്ടവും അടിയന്തിരാവസ്ഥയും; പരിപാടി വെള്ളത്തിലായേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റൺ സന്ദർശനം മുടങ്ങിയേക്കും. പ്രദേശത്തെ കനത്ത മഴക്കെടുതിയാണ് മോദിയുടെ ഹൗഡി മോഡി എന്ന പരിപാടിയ്ക്ക് ഭീഷണിയായിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ പ്രദേശത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ടെക്സാസിൽ പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനൊപ്പം ചേർന്ന് രാജ്യത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യാനാണ് ഹൗഡി മോഡിയിലൂടെ നരേന്ദ്ര മോദി തീരുമാനിച്ചിരുന്നത്. എന്നാൽ ശക്തമായ മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങളും പ്രളയവും മൂലം ആളുകൾ പരിപാടിയിലേക്കെത്തുമോ എന്നാണ് സംഘാടകരുടെ വേവലാതി. പ്രദേശത്തെ വൈദ്യുതി നിലച്ചതും അവരെ ആശങ്കയിലാക്കുന്നുണ്ട്.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണ്. ജനങ്ങളോട് വീടിനുള്ളിൽത്തന്നെ കഴിയാനും സുരക്ഷാ മുൻകരുതലെടുക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
അതേസമയം, അടിയന്തര സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ഹൗഡി മോഡി പരിപാടിക്കുള്ള ഒരുക്കങ്ങൾ മുടക്കമില്ലാതെ നടക്കുന്നതായാണ് റിപ്പോർട്ട്. ആളുകൾ എത്തുമോ എന്ന ആശങ്കയുണ്ടെങ്കിലും ഒരുക്കങ്ങൾ നടക്കുകയാണെന്നും ആളുകൾ എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകർ അറിയിച്ചു. പ്രതീക്ഷിക്കുന്നതുപോലെ ജനങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ എത്തിച്ചേരുമെന്നുതന്നെയാണ് കരുതുന്നതെന്ന് സംഘാടകരിലൊരാളായ അച്ലേഷ് അമർ പറഞ്ഞു. ‘
അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ‘ഹൗഡി മോഡി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിടും. 50000 ഇന്ത്യക്കാരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here