പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെയും മുഹമ്മദ് ഹനീഷിനെയും ഉടൻ ചോദ്യം ചെയ്യും
പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെയും ആർബിഡിസികെ മുൻ എം.ഡി മുഹമ്മദ് ഹനീഷിനെയും ഉടൻ ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിന്റെ സാമ്പത്തിക ഇടപാട് രേഖകകളും വിജിലൻസ് പരിശോധിക്കും. അതേസമയം ഉടൻ അറസ്റ്റില്ലെന്നാണ് വിജിലൻസ് നൽകുന്ന സൂചന.
മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനുള്ള നടപടികൾ വിജിലൻസ് വൈകിപ്പിക്കുകയാണ്. ഫയൽ രേഖകളും തെളിവുകളും പഠിച്ച ശേഷം മതി ചോദ്യം ചെയ്യലെന്നാണ് വിജിലൻസ് സംഘത്തിന് ലഭിച്ച ഉന്നത നിർദേശം. കരാർ തുക മുൻകൂറായി നൽകില്ലെന്ന നിബന്ധന അട്ടിമറിച്ചതുമായി ബന്ധപ്പെട്ട രേഖകൾ കേസിൽ വിജിലൻസ് വിശദമായി പരിശോധിക്കുകയാണ്.
സെക്രട്ടറിയേറ്റിൽ നിന്ന് ശേഖരിച്ച ഫയൽ രേഖകൾ ഇക്കാര്യത്തിൽ നിർണായകമാണ്. ഇതിന് പുറമേ അനധികൃധ സാമ്പത്തിക ഇടപാട് നടന്നുവെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസിന് നിർദേശം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ഹനീഷിനെതിരെ നിലവിൽ കാര്യമായ തെളിവുകളില്ല. എന്നാൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത് പഴുതുകളടച്ചാവണമെന്നാണ് വിജിലൻസ് തലപ്പത്ത് നിന്നുള്ള നിർദേശം. നോട്ടീസ് കൈമാറാൻ വൈകുന്നത് ഇതിനാലാണ്. കൂടുതൽ ഉദ്യോഗസ്ഥരെയും ഇതോടൊപ്പം ചോദ്യം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here