‘ഇത്തരത്തിൽ കെട്ടുകഥകൾ പറയാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു’; ലോകനേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് ഗ്രേറ്റ തുൻബർഗ്

കാലാവസ്ഥാ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ അലംഭാവം തുടരുന്ന ലോകനേതാക്കൾക്കെതിരെ പൊട്ടിത്തെറിച്ച് ആഗോളതാപനത്തിനെതിരെ സമരം നയിക്കുന്ന പതിനാറുകാരി ഗ്രേറ്റ തുൻബർഗ്. യുഎൻ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് ലോക നേതാക്കൾക്കെതിരെ ഗ്രേറ്റ പൊട്ടിത്തെറിച്ചത്. അപകടകരമായ ആഗോള താപനത്തെ ചെറുത്ത് തോൽപിക്കുന്നതിന് പുതിയ നൂതന മാർഗങ്ങൾ മുന്നോട്ടുവെക്കുന്നതിൽ ലോക രാജ്യങ്ങൾ പരാജയപ്പെട്ടുവെന്ന് ഗ്രേറ്റ കുറ്റപ്പെടുത്തി.
താനിവിടെ വരേണ്ടതല്ല. മറ്റ് കുട്ടികൾക്കൊപ്പം സ്‌കൂളിലാണ് ഉണ്ടാകേണ്ടിയിരുന്നത്. തന്റെ ബാല്യവും സ്വപ്‌നങ്ങളും നിങ്ങൾ പൊള്ളവാക്കുകൾകൊണ്ട് കവർന്നു. മനുഷ്യർ മരിച്ചകൊണ്ടിരിക്കുകയാണ്. മുഴുവൻ ആവാസ വ്യവസ്ഥയും തകരുകയാണ്. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിലും പണത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെക്കുറിച്ചും നിങ്ങൾ കെട്ടുകഥകൾ പറയുകയാണ്. എങ്ങനെയാണ് നിങ്ങൾക്കിതിന് ധൈര്യം വരുന്നതെന്ന് ഗ്രേറ്റ ചോദിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ ലോകമെമ്പാടും തെരുവിലിറങ്ങിയിരുന്നു. അതിനു ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നടന്നത്. കാർബൺ പുറന്തള്ളുന്നത് തടയാൻ പുതിയ ശ്രമങ്ങൾക്ക് ആക്കം കൂട്ടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ അത്തരത്തിൽ പുതിയ പദ്ധതികളൊന്നും മുന്നോട്ടുവെക്കുന്നില്ലെന്ന് ഗ്രേറ്റ പറഞ്ഞു.
കാലാവസ്ഥാ പ്രതിസന്ധിക്കെതിരായി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടും നടക്കുന്ന യുവാക്കളുടെ പ്രക്ഷോഭത്തിന്റെ ആഗോള മുഖമാണ് ഗ്രേറ്റ തുൻബർഗ് എന്ന സ്വീഡിഷ് പെൺകുട്ടി. ഗ്രേറ്റയുടെ നേതൃത്വത്തിൽ നടന്ന കാലാവസ്ഥാ സമരത്തിൽ 139 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here