ഗോരഖ്പൂർ ആശുപത്രിയിലെ ശിശുമരണം; ഡോ. കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോർട്ട്
ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ കുട്ടികൾ മരിച്ച സംഭവത്തിൽ ഡോ. കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോർട്ട്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേഷൻ കഫീൽ ഖാന് കൈമാറി. അതേസമയം, തന്നെ ജയിലിലടച്ച നടപടിയിൽ യോഗി ആദിത്യനാഥ് സർക്കാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കഫീൽ ഖാൻ രംഗത്തെത്തി.
2017 ആഗസ്റ്റിൽ അറുപതിലേറെ കുട്ടികളാണ് ഗോരഖ്പൂരിൽ മരണപ്പെട്ടത്. ഓക്‌സിജൻ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാർഡിലെ ഡോക്ടറായ കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. ഏഴ് മാസത്തോളമാണ് കഫീൽ ഖാൻ ജയിലിൽ കഴിഞ്ഞത്.
സംഭവത്തിൽ അഴിമതിയോ കൃത്യവിലോപമോ കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഫീൽ ഖാനെതിരായ ആരോപണം അന്വേഷിച്ചത്. തുടർന്ന് 2019 ഏപ്രിലിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിലാണ് കഫീൽ ഖാനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here