ഡോ. കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ

ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ മുടങ്ങിയതിനെ തുടർന്ന് അറുപതിലധികം കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ കഫീൽ ഖാന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ. ഡിപ്പാർട്ട്‌മെന്റ് തല അന്വേഷണ റിപ്പോർട്ടിൽ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാൻ കഴിയുന്ന കണ്ടെത്തൻ ഉണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഫീൽ ഖാൻ തെറ്റായ വിവരം പ്രചരിപ്പിക്കുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചു.
റിപ്പോർട്ടിന് മേലുള്ള അന്തിമ നടപടി ഇതുവരെ സ്വീകരിച്ചില്ലെന്നും സർക്കാർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിൽ കഫീൽ ഖാൻ കുറ്റക്കാരല്ലെന്ന കണ്ടെത്തൽ ഉള്ളതായ വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് വിശദീകരണമായി ഉത്തർപ്രദേശ് സർക്കാർ രംഗത്ത് എത്തിയത്.
കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കുന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേഷൻ കഫീൽ ഖാന് കൈമാറിയിരുന്നു. സംഭവത്തിൽ അഴിമതിയോ കൃത്യവിലോപമോ കഫീൽ ഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഐഎഎസ് ഉദ്യോഗസ്ഥനായ ഹിമാൻഷു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഫീൽ ഖാനെതിരായ ആരോപണം അന്വേഷിച്ചത്.
2017 ആഗസ്റ്റിൽ അറുപതിലേറെ കുട്ടികളാണ് ഗോരഖ്പൂരിൽ മരണപ്പെട്ടത്. ഓക്‌സിജൻ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കുട്ടികളുടെ വാർഡിലെ ഡോക്ടറായ കഫീൽ ഖാനെ സസ്‌പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തിരുന്നു. ഏഴ് മാസത്തോളമാണ് കഫീൽ ഖാൻ ജയിലിൽ കഴിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here