അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിൽ എഴുത്ത് ലോട്ടറി വിൽപ്പന സജീവം
സംസ്ഥാന ലോട്ടറിയുടെ വയറ്റത്തടിച്ച് എഴുത്ത് ലോട്ടറി വീണ്ടും വ്യാപകം.. മൊബൈൽ ആപ്ലിക്കേഷനടക്കം നിർമ്മിച്ചാണ് സർക്കാർ ലോട്ടറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി ലോബിയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലുമാണ് എഴുത്ത് ലോട്ടറി വിൽപ്പന സജീവം.
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറി. നമ്പറുകൾ ഒത്തു വന്നാൽ 5000 രൂപ മുതൽ പന്തരണ്ടായിരം രൂപ വരെ ലഭിക്കും. ഒറ്റത്തവണ നമ്പർ എഴുതുന്നതിന് 10 രൂപയാണ്. ദിവസവും ഇത്തരം 10 നമ്പറുകളെങ്കിലും എഴുതുന്നവരാണ് ഭൂരിപക്ഷവും. മുൻകൂർ പ്രവചന നമ്പർ കടലാസിൽ എഴുതി നൽകും. ഇത്തരത്തിൽ ആയിരക്കണക്കിന് എഴുത്ത് ലോട്ടറികളാണ് വിറ്റഴിക്കപ്പെടുന്നത്. മഞ്ചേരി നിലമ്പൂർ അരീക്കോട് തിരൂർ രാമനാട്ടുകര എന്നിവടങ്ങളിൽ എഴുത്ത് ലോട്ടറി സജീവമാണ്.
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരിൽ ചിലർ ഈ മാഫിയയിൽ മുഖ്യകണ്ണികളാണ്. സർക്കാർ ലോട്ടറിയേക്കാൾ വേഗത്തിൽ സമ്മാനങ്ങൾ ലഭിക്കുമെന്നതും, തുച്ഛമായ തുകയും ആളുകളെ കൂടൂതൽ ഇതിലേക്ക് ആകർഷിക്കുന്നു. ഉടനടി സർക്കാർ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ആയിരത്തോളം ലോട്ടറി കച്ചവടക്കാർക്കും, സർക്കാർ ഖജനാവിനും വൻ നഷ്ടമാണ് ഉണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here