മരട് ഫ്ലാറ്റ്; ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും

മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ആയി ഒഴിയണമെന്നാണ് ഉത്തരവ്. ഇന്ന് വൈകിട്ടോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് നഗരസഭയുടെ അറിയിപ്പ്. ഒഴിയാൻ സാവകാശം നൽകണമെന്ന താമസക്കാരുടെ ആവശ്യം പരിശോധിക്കാമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൻ്റെ ഭാഗത്തു നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ താമസക്കാർ സമരപരിപാടികളിലേക്ക് കടന്നേക്കും.
ഫ്ലാറ്റ് ഒഴിപ്പിക്കുന്നവർക്ക് പകരം താമസസൗകര്യം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് താമസക്കാർ പ്രതിഷേധിക്കുന്നത്. ബദൽ താമസ സൗകര്യം ലഭിക്കുമെന്നറിയിച്ച ഫ്ലാറ്റുകളിൽ ബന്ധപ്പെടുമ്പോൾ അവിടെ ഒഴിവില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് താമസക്കാർ പറയുന്നു. കഴിഞ്ഞ ദിവസം സബ് കളക്ടർ സ്നേഹിൽകുമാർ സിങ്ങും മരട് നഗരസഭ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാനും താമസക്കാരുമായി സംസാരിച്ചിരുന്നു. ഒഴിയാൻ 15 ദിവസം കൂടി അനുവദിക്കണമെന്നും അതുവരെ വൈദ്യുതി ബന്ധം വിച്ഛേദിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. പകരം താമസസൗകര്യം ഒരുക്കണമെന്നും താമസക്കാർ അഭ്യർത്ഥിച്ചു. വിവരങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് സബ് കളക്ടർ അറിയിച്ചത്.
പൊളിക്കാനുള്ള 4 ഫ്ലാറ്റുകളിൽ ആയി 196 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്. ഇവരിൽ 186 കുടുംബങ്ങൾക്ക് താമസ സൗകര്യം ആവശ്യമാണ് എന്ന് കാണിച്ചു കഴിഞ്ഞ ദിവസം നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉടമകൾ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here