ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സാധിക്കില്ല : നിലപാട് കടുപ്പിച്ച് കർണാടക

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പിൻവലിയ്ക്കാൻ സാധിക്കില്ലെന്ന് കർണ്ണാടകം. പരിസ്ഥിതി മന്ത്രാലയത്തിനെ കർണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല. കർണ്ണാടക വനം വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്. ഉന്നത സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉന്നത സമിതി റിപ്പോർട്ട് വൈകിപ്പിക്കുന്നതാണ് വിഷയങ്ങൾക്ക് കാരണം എന്നും കർണ്ണാടകം പറയുന്നു.
അതേസമയം, രാത്രിയാത്ര നിരോധനത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് നീക്കാനാണ് സാധ്യത. സമരത്തിന് ഐക്യദാർഢ്യവുമായി വയനാട് എംപി രാഹുൽ ഗാന്ധി നാളെ രാവിലെ സമരപന്തലിൽ എത്തും.
2009 ജൂലൈ 29നാണ് ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ൽ രാത്രിയാത്ര നിരോധനം നിലവിൽ വന്നത്. നിരോധനം നീക്കാൻ പലവിധ പ്രക്ഷോഭങ്ങൾ പിന്നീടങ്ങോട്ട് നടന്നെങ്കിലും ഒന്നും വിജയം കണ്ടില്ല. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മറ്റി നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിൽ വയനാട്ടുകാർക്ക് അനുകൂലമായി ജനപ്രതിനിധികൾ നിലപാടെടുക്കുന്നില്ലെന്നാണ് ആക്ഷൻ കമ്മറ്റിയുടെ ആരോപണം.
നിലവിൽ സംസ്ഥാന സർക്കാർ നിർദേശിച്ച മേൽപ്പാല പദ്ധതിയും തുക സംബന്ധിച്ച് കേന്ദ്രസർക്കാരിനുണ്ടായ തെറ്റിദ്ധാരണമൂലം ഇല്ലാതായേക്കുമെന്ന സാഹചര്യമാണ്. വയനാടിന്റെ പൊതുവികസനത്തെ പിന്നോട്ടടിച്ച രാത്രിയാത്രാ നിരോധനം നീക്കാൻ രാഷ്ട്രീയം മറന്നുളള കൂട്ടായ നീക്കം വേണമെന്നും എൻഎച്ച് ആൻഡ് റെയിൽവേ ആക്ഷൻ കമ്മറ്റി ആവശ്യപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here