പാവറട്ടി കസ്റ്റഡി മരണം; എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി

പാവറട്ടി കസ്റ്റഡി മരണത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും ശുപാർശയുണ്ട്. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാർക്കെതിരെയാണ് കേസെടുക്കുക. സംഭവം അന്വേഷിക്കാൻ ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. തലക്കും മുതുകിലുമേറ്റ ക്ഷതമാണ് രഞ്ജിത്തിന്റെ മരണകാരണായി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. തലക്കേറ്റ ക്ഷതം മൂലം രക്തസ്രാവമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. രഞ്ജിത്തിന് മർദ്ദനമേറ്റുവെന്ന് ഫോറൻസിക് ഡോക്ടർമാർ പൊലീസിന് മൊഴി നൽകി. വിശദമായ അന്വേഷണം ആവശ്യമെന്നും പൊലീസ് പറയുന്നു.
ഒക്ടോബർ ഒന്നിനാണ് തൃശൂരിൽ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്ത കഞ്ചാവ് പ്രതി മരിക്കുന്നത്. എക്‌സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗുരുവായൂരിൽ നിന്നും പിടികൂടിയ രഞ്ജിത്ത് ദഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചിരുന്നു. നിരവധി കേസുകളിൽ പ്രതിയായിരുന്ന രഞ്ജിത്ത്, മുൻപും സമാനമായ കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here