സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഉണ്ടായ അപകടം; സംഘാടകർക്ക് ഗുരുതര വീഴ്ചപറ്റിയെന്ന് ആർഡിഒയുടെ റിപ്പോർട്ട്

പാലായിൽ സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ ഉണ്ടായ അപകടത്തിൽ സംഘാടകർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ആർഡിഒയുടെ റിപ്പോർട്ട്. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയം സംഘടിപ്പിച്ചത് അപകട കാരണമായെന്നാണ് കണ്ടെത്തൽ. ഒരേ വേദിയിൽ ഒരേ സമയം മത്സരങ്ങൾ നടത്തിയത് വീഴ്ചയാണെന്ന് പാലാ ആർഡിഒ അനിൽ ഉമ്മൻ പറഞ്ഞു.
കുട്ടിയുടെ ശ്രദ്ധ കുറവുമൂലമാണ് അപകടം സംഭവിച്ചതെന്ന സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ വാദം ഇതോടെ പൊളിഞ്ഞു. സംഘാടകർക്ക് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് ജില്ലാ കളക്ടർ ഉടൻ സർക്കാരിന് സമർപ്പിക്കും. അപകടത്തിൽ തലയോട്ടി തകർന്ന അഫേൽ ജോൺസനെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്ന കുട്ടിയുടെ നിലയിൽ പുരോഗതിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അപകട ശേഷം മത്സരങ്ങൾ തുടർന്നതിൽ വിമർശനം ഉയർന്നതോടെ, ചാമ്പ്യൻഷിപ്പിൽ ഇന്നും നാളെയുമായി നടത്താനിരുന്ന മത്സരങ്ങൾ മാറ്റിവച്ചു. അത്ലറ്റിക് അസോസിയേഷനെതിരെ നടപടി ആവശ്യപ്പെട്ട് പാലായിൽ പ്രതിഷേധം ശക്തമായി. അഫേൽ ജോൺസന്റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നൽകാൻ പാലാ നഗരഭ തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here