‘ജനിച്ച കാലം മുതൽ നിർവികാരൻ’; ആരോപണങ്ങളിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ഷാജു
കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയിയുടെ മകൻ റോമോ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്ന്
മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു സ്‌കറിയ. ജനിച്ച കാലം മുതൽ താൻ നിർവികാരനാണ്. കൂടുതൽ ഒന്നും പറയാനില്ല. സംശയമുണ്ടെങ്കിൽ പൊലീസ് ചോദ്യം ചെയ്യട്ടെയെന്നും ഷാജു പ്രതികരിച്ചു.
രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു തങ്ങൾക്ക് ഒരു പരിഗണനയും നൽകിയിട്ടില്ലെന്ന് റോമോ പറഞ്ഞു. തങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഇടപെട്ടിട്ടില്ല. വീട്ടിൽ വരും പോകും എന്ന നിലയിലായിരുന്നു. ഷാജുവിനെകൊണ്ട് തനിക്ക് ഒരു ഉപകാരവും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. അച്ഛൻ തങ്ങളെ പുറത്തുകൊണ്ടുപോകുമായിരുന്നു. അതുപോലെയൊന്നും ഷാജു ചെയ്യില്ലെന്ന് അറിയാമായിരുന്നു. അമ്മക്ക് ഒരു സംരക്ഷണമാകട്ടെ എന്നു കരുതി രണ്ടാച്ഛനെ സമ്മതിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ്. കൊലപാതകത്തിൽ രണ്ടാനച്ഛന് പങ്കുണ്ടോ എന്ന കാര്യത്തിൽ സംശയിക്കുന്നുണ്ടെന്നും റമോ പറഞ്ഞിരുന്നു.
Read Also: കൂടത്തായി കൂട്ടക്കൊല: ടോം തോമസിന് അതൃപ്തിയും റോയ്ക്ക് തൃപ്തിയും ഉള്ള ആൾ ആര്?
താൻ പൂർണമായും നിരപരാധിയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഷാജു നടത്തുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ മാറ്റിയതിൽ സംശയിക്കുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ അങ്ങനെയൊരു നീക്കം നടത്തേണ്ട കാര്യമില്ല. നിർണായക തെളിവുകൾ കടത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാജു തെറ്റിനെ മറച്ചു പിടിക്കാൻ ശ്രമിക്കുകയാണ്. അമ്മക്ക് കുറ്റകൃത്യം ഒറ്റക്ക് ചെയ്യാൻ സാധിക്കുമെന്ന് കരുതുന്നില്ല. അമ്മയെ സംശയിക്കേണ്ട സാഹചര്യമില്ലായിരുന്നു. കാര്യങ്ങൾ മികച്ച രീതിയിൽ കൊണ്ടുപോകുന്ന ആളെ എന്തിന് സംശയിക്കണം. എന്തൊക്കെയോ തെളിയാൻ ഉണ്ടെന്നാണ് കരുതുന്നതെന്നും റോമോ പറഞ്ഞു. റെഞ്ചിക്കൊപ്പം ട്വന്റിഫോറിന്റെ പ്രത്യേക ബുള്ളറ്റിനിലാണ് ഷാജുവിനെതിരെ റോമോ ആരോപണം ഉന്നയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here