ജപ്പാനിൽ നാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്
ജപ്പാനിൽ നാശം വിതച്ച് ഹാഗിബിസ് ചുഴലിക്കാറ്റ്. ശകാതമായ കാറ്റിനെ തുടർന്ന് അഞ്ച് പേർ മരിച്ചു, നിരവധി ആളുകൾക്ക് പരുക്കേറ്റു. ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ചുഴലിക്കാറ്റിൽ വൈദ്യുതി വിതരണവും റോഡ് യാത്രയും തടസപ്പെട്ടു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ഹാഗിബിസ് ചുഴലിക്കാറ്റിനെത്തുടർന്ന് ജനങ്ങളോട് ജാഗ്രത പുലർത്താൻ അധികൃതർ ആവശ്യപ്പെട്ടു. തോച്ചിഗി, ഇബരാഗി, ഫുകുഷിമ, മിയാഗി, ലിഗത് എന്നിവിടങ്ങളിൽ അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് പേർ കനഗാവ പ്രദേശത്തും ഒരാൾ ഗൺമ പ്രദേശത്തുമാണ് മരിച്ചത്. ചുഴലിക്കാറ്റ് മൂലമുണ്ടായ ടൊർണാഡോയിലാണ് മറ്റൊരാൾ മരിച്ചത്. 33 പേർക്ക് പരുക്കേറ്റു. ഗോതെൻബ നഗരത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ടോക്കിയോയിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞു പോകാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിന് പേരെയാണ് ഇത് ബാധിക്കുക.
കനത്ത മഴയെത്തുടർന്ന് മൂന്ന് അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിടാൻ ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു. ഇത് വെള്ളപ്പൊക്കത്തിന് കാരണമാകും. ടോക്കിയോയിലെയും പരിസരപ്രദേശങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതവും താറുമാറായി. മിക്കയിടങ്ങളിലും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്. മോശം കാലവസ്ഥയെ തുടർന്ന് റഗ്ബി ലോക ചാമ്പ്യൻഷിപ്പിലെ രണ്ട് മത്സരങ്ങൾ ഉപേക്ഷിച്ചു. ഫോർമുല വൺ ജപ്പാനീസ് ഗ്രാൻഡ്പ്രി മത്സരങ്ങളും മാറ്റിവെച്ചു.
കാറ്റഗറി മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹാഗിബിസ് ചുഴലിക്കാറ്റ് മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിലാണ് വീശിയടിക്കുന്നത്. കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 130 കിലോമീറ്റായി ചുരുങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേഗത കുറഞ്ഞാലും അപകട ഭീഷണി ഒഴിയില്ലെന്നും അധികൃതർ പറയുന്നു. 60 വർഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കാറ്റാണ് ഇപ്പോഴത്തേതെന്നാണ് റിപ്പോർട്ടുകൾ. 1958ൽ ജപ്പാനിലുണ്ടായ ചുഴലിക്കാറ്റുമായാണ് ഹാഗിബിസിനെ താരതമ്യം ചെയ്യുന്നത്. അന്നുണ്ടായ ചുഴലിക്കാറ്റിൽ 1200 പേർ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here