Advertisement

കർണാടകയിൽ കോൺഗ്രസ് നേതാവിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ ആത്മഹത്യാക്കുറിപ്പ്; രാഷ്ട്രീയ ആരോപണത്തിന്റെ മൂർച്ചകൂട്ടി പ്രതിപക്ഷം

October 13, 2019
Google News 0 minutes Read

കർണാടകയിലെ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ പേഴ്സണൽ അസിസ്റ്റന്റ് രമേഷ് കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തായതോടെ രാഷ്ട്രീയ ആരോപണത്തിന്റെ മൂർച്ചക്കൂട്ടി പ്രതിപക്ഷം. ആദായനികുതി വകുപ്പിന്റെ സമ്മർദം കാരണം ജീവനൊടുക്കാൻ തീരുമാനിച്ചുവെന്നാണ് രമേഷ് ആത്മഹത്യാ കുറിപ്പിൽ എഴുതിവച്ചത്. പകപോക്കലിനായി ബിജെപി സർക്കാർ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. രമേഷിനെ ഇന്നലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർച്ചയായി രണ്ട് ജീവനുകളാണ് ആദായനികുതി വകുപ്പിന്റെ മനുഷ്യത്വരഹിത പ്രവൃത്തികൾ കാരണം നഷ്ടപ്പെട്ടതെന്ന് കർണാടക പിസിസി ആരോപിച്ചു. വ്യവസായ പ്രമുഖൻ വിജി സിദ്ധാർത്ഥയുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുത്തിരുന്നെങ്കിൽ രമേഷ്‌കുമാറിന് ഈ ഗതിയുണ്ടാകുമായിരുന്നില്ല. സുതാര്യമായ അന്വേഷണമുണ്ടാകണമെന്ന് കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡുകൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മുതിർന്ന നേതാവ് സിദ്ധരാമയ്യ ആരോപിച്ചു. ജി പരമേശ്വര ചെയർമാനായ മെഡിക്കൽ കോളജുകൾ സീറ്റ് കച്ചവടത്തിലൂടെ നൂറ് കോടി നേടിയെന്ന ആരോപണമാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി പരമേശ്വരയുടെയും മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആർഎൽ ജാലപ്പയുടെയും വസതിയിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. പരമേശ്വരയുടെ വിശ്വസ്തനായ രമേഷ് കുമാറിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ബംഗളൂരു സർവകലാശാല ക്യാംമ്പസിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here