ഗുരുവായൂരിൽ പമ്പ് ഉടമയെ കൊലപ്പെടുത്തിയ സംഭവം; പിടിയിലായ മൂന്ന് പേരെ തൃശൂരിൽ എത്തിച്ചു; അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചന
ഗുരുവായൂരിൽ പെട്രോൾ പമ്പുടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ മൂന്നു പേരെ തൃശൂരിൽ എത്തിച്ചു. മൂവരെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായെക്കുമെന്നാണ് സൂചന.
പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേരാണ് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. കൃത്യത്തിന് ശേഷം മനോഹരന്റെ കാറുമായി കടന്നു കളഞ്ഞ പ്രതികളെ മലപ്പുറത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. കാർ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് സൂചന. പിടിയിലായവർ കൈപ്പമംഗലം സ്വദേശികളാണെങ്കിലും മറ്റു വിശദാംശങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെത്തിച്ച് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യും. തുടർന്ന് ഇന്ന് തന്നെ മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മനോഹരനെ ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
മൂന്നുപീടിക ഫ്യുവൽസ് ഉടമയായ മനോഹരനെ കഴിഞ്ഞ ദിവസം പുലർച്ചെ പമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. പിന്നീട് കൈകൾ പുറകിലേക്ക് കെട്ടിയ നിലയിൽ ഗുരുവായൂർ മമ്മിയൂരിനടുത്ത് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here