ജപ്പാനിൽ നാശം വിതച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 66 ആയി
ജപ്പാനിൽ നാശം വിതച്ച ഹാഗിബിസ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 66 ആയി. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റ് നടപടികൾക്കുമായി ഒരു ലക്ഷത്തിലധികം രക്ഷാപ്രവർത്തകർ രംഗത്തുണ്ട്.
ജപ്പാനെ ദുരിതത്തിലാക്കിയ ഹാഗിബിസ് ചുഴലിക്കാറ്റ് ദുർബലമായെങ്കിലും, ആയിരക്കണക്കിന് വീടുകളാണ് വൈദ്യുതിയും വെള്ളവുമില്ലാത്ത അവസ്ഥയിൽ തുടരുന്നത്. ഇതുവരെ 66 പേർ ചുഴലിക്കാറ്റിൽ മരിച്ചു. 200 പേർക്ക് പരിക്കേറ്റു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കാർഷിക മേഖലയായ ഫുക്കുഷിമയിലാണ് ഏറ്റവുമധികം പേർ മരിച്ചത്.
പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് വെള്ളം ഇരച്ചെത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രാത്രി ഉയർന്ന പ്രദേശങ്ങളിലേക്കുള്ള രക്ഷപെടലും സാധ്യമാകാതെ വന്നുവെന്ന് അവർ കൂട്ടിച്ചേർത്തു. പ്രധാന പാതകളിലെ ഗതാഗതം പുനസ്ഥാപിക്കാനിതു വരെ കഴിഞ്ഞിട്ടില്ല. അതേസമയം ജനജീവിതം പുനസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു.
കാറ്റഗറി മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹാഗിബിസ് ചുഴലിക്കാറ്റ് മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിലാണ് വീശിയടിച്ചത്. 60 വർഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ കാറ്റാണ് ഇപ്പോഴത്തേതെത്. 1958ൽ ജപ്പാനിലുണ്ടായ ചുഴലിക്കാറ്റുമായാണ് ഹാഗിബിസിനെ താരതമ്യം ചെയ്യുന്നത്. അന്നുണ്ടായ ചുഴലിക്കാറ്റിൽ 1200 പേർ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here