മാർക്ക് ദാന വിവാദം: പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറയുന്നുവെന്ന് കെ ടി ജലീൽ
മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി കെ ടി ജലീൽ. പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ ടി ജലീൽ പറഞ്ഞു. മോഡറേഷനെ മാർക്ക് ദാനമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഒരു നുണ പല തവണ ആവർത്തിച്ചാൽ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും ജലീൽ കാസർഗോഡ് മാധ്യമങ്ങളോട് പറഞ്ഞു.
സർവകലാശാല അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിലുടനീളം കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ ഷെറഫുദ്ദീൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് ഷെറഫുദ്ദീൻ പങ്കെടുത്തതെന്നായിരുന്നു ജലീലിന്റെ വാദം ഇതിനെതിരെ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങളെ തള്ളിയ മന്ത്രി ചടങ്ങിൽ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നു എന്ന് നേരത്തേ പറഞ്ഞിരുന്നതാണെന്ന് വ്യക്തമാക്കി. പങ്കെടുത്തതിന് രേഖകളില്ലെന്നാണ് പറഞ്ഞതെന്നും ജലീൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ ചടങ്ങ് നടന്ന ദിവസം എംജി യൂണിവേഴ്‌സിറ്റിയുടെ ഫേസ്ബുക്ക് പേജിൽ തത്സമയം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
മോഡറേഷൻ തീരുമാനിച്ചത് അദാലത്തിൽവച്ചാണെന്ന ആരോപണം തെറ്റാണ്. സിൻഡിക്കേറ്റാണ് തീരുമാനമെടുത്തത്. വിസിക്ക് പാസ്‌ബോർഡിന്റെയും അക്കാദമിക് കൗൺസിലിന്റേയും സിൻഡിക്കേറ്റിന്റേയും ചുമതലയുണ്ട്. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റാണ് തീരുമാനമെടുത്തിട്ടുള്ളത്. അതിൽ തെറ്റുണ്ടെന്ന് ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ പരിശോധിക്കാം. വിഷയത്തിൽ ചാൻസലർ തീരുമാനമെടുക്കട്ടേയെന്നും ജലീൽ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here