യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

തൃശൂരില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ ഒരു കൗമാരക്കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. കാര്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തി പണം സമ്പാദിക്കുകയായിരുന്നു എറണാകുളം സ്വദേശികളായ പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത പ്രതിയാണ് സംഭവത്തിന്റെ അസൂത്രകന്‍. ചെന്നൈ വിലാസത്തിലുള്ള വ്യാജ സിംകാര്‍ഡ് ഉപയോഗിച്ചാണ് ഇവര്‍ തൃശൂരില്‍ നിന്ന് യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. ആമ്പല്ലൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് പണം നല്‍കാന്‍ എന്ന വ്യാജേന ഇറങ്ങിയ പ്രതികള്‍ ഡ്രൈവര്‍ രാജേഷിനെ അക്രമിച്ച് കാറുമായി കടന്നു. ഒടുവില്‍ പോലീസിനെ കണ്ട് കാലടിയില്‍ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.
Read More: യൂബർ ടാക്‌സി ഡ്രൈവറെ തലക്കടിച്ച് വീഴ്ത്തി കാർ തട്ടിയെടുക്കാൻ ശ്രമം; അക്രമികൾക്കായി തിരച്ചിൽ
തട്ടിയെടുത്ത വാഹനം ഉപയോഗിച്ച് കഞ്ചാവ് കടത്താനോ പൊളിച്ച് വില്‍ക്കാനോ ആയിരുന്നു പദ്ധതി. കൃത്യത്തിനു ശേഷം പുലര്‍ച്ചെ സ്വദേശങ്ങളില്‍ മടങ്ങിയെത്തിയ ഇരുവരും നാട് വിടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. പ്രതി മന്‍സൂറിനുണ്ടായിരുന്ന 30000 രൂപയുടെ കടബാധ്യത തീര്‍ക്കാനാണ് കാര്‍ തട്ടിയെടുത്തത്. ഇരുവരും ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു തൃശൂരില്‍ നിന്ന് ഡ്രൈവറെ അക്രമിച്ച് കാര്‍ തട്ടാന്‍ ശ്രമിച്ചത്. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here