ഐഎൻഎക്‌സ് മീഡിയ കേസ്; പി ചിദംബരത്തിനെതിരെ കുറ്റപത്രം
ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി പി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പതിനാല് പേരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. ഐഎൻഎക്‌സ് മീഡിയയുടെ സഹ സ്ഥാപക നേതാക്കളായ പീറ്റർ മുഖർജിയേയും ഇന്ദ്രാണി മുഖർജിയേയും പ്രതി ചേർത്തിട്ടുണ്ട്. കുറ്റപത്രത്തിന്മേലുള്ള വാദം തിങ്കളാഴ്ച നടക്കും.
കേസിൽ പി ചിദംബരത്തെ ഈ മാസം 24 വരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഡൽഹി റോസ് അവന്യു കോടതിയുടേതായിരുന്നു നടപടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 15 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഏഴ് ദിവസം മാത്രം അനുവദിക്കുകയായിരുന്നു.
ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്‌സ് മീഡിയയ്ക്ക് വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here