അയോധ്യ ഭൂമിതർക്കക്കേസിലെ മധ്യസ്ഥ ശ്രമങ്ങളെ തള്ളി മുസ്ലിം സംഘടനകൾ

അയോധ്യ ഭൂമിതർക്കക്കേസ് സമവായത്തിലേക്കെന്ന മട്ടിൽ നടത്തുന്ന എല്ലാ പരാമർശങ്ങളും തെറ്റാണെന്ന് മുസ്ലിം സംഘടനകളുടെ അഭിഭാഷകൻ ഇജാസ് മഖ്ബൂൽ വ്യക്തമാക്കി. ഒത്തുതീർപ്പിലെത്തിയെന്ന യുപി സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖിയുടെ വാദം തെറ്റാണെന്ന് സുപ്രീംകോടതിക്ക് കൈമാറിയ കത്തിൽ മുസ്ലിം വിഭാഗം വ്യക്തമാക്കി. സുന്നി വഖഫ് ബോർഡ് ചെയർമാനും ഒരു മധ്യസ്ഥസമിതി അംഗവും തമ്മിൽ ഗൂഢാലോചന നടന്നുവെന്നും ആരോപിച്ചു.
സുപ്രിം കോടതിക്ക് കൈമാറിയ കത്തിൽ മുസ്ലിം സംഘടനകളുടെ വാദത്തിൽ ചില വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടതിനാൽ കേസിൽ നിന്ന് പിന്മാറുന്നുവെന്നാണ് യുപി സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി പറയുന്നത്. ഒത്തുതീർപ്പ് ചർച്ചകൾ വിജയിച്ചാൽ കേസിൽ നിന്ന് പിന്മാറുമെന്ന സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ ഷാഹിദ് റിസ്വിയും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാൽ, കേസിലെ മറ്റ് കക്ഷികളായ മുസ്ലിം സംഘടനകൾ ഇതംഗീകരിക്കുന്നില്ല. കേസ് പിൻവലിക്കാൻ സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഒത്തുതീർപ്പ് ചർച്ചകളുടെ വിവരങ്ങൾ സുന്നി വഖഫ് ബോർഡ് ചെയർമാനും മധ്യസ്ഥ സമിതി അംഗം ശ്രീറാം പഞ്ചുവും പുറത്തുവിട്ടതാകാനാണ് സാധ്യതയെന്നും ചർച്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത് സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്നും മുസ്ലിം വിഭാഗം ആരോപിച്ചു. കേസ് അന്തിമവിധി പറയാനായി മാറ്റിയിരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗത്തിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here