സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും സഭയുടെ ഭീഷണിക്കത്ത്
സഭക്കെതിരെ നൽകിയ പരാതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും സഭയുടെ ഭീഷണിക്കത്ത്. കന്യാസ്ത്രീകൾക്കെതിരെ നൽകിയ പരാതി പിൻവലിച്ച് മാധ്യമങ്ങളിലൂടെ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ലൂസിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.
Read Also: വത്തിക്കാനിൽ നിന്ന് തിരിച്ചടി നേരത്തെ പ്രതീക്ഷിച്ചത്: സിസ്റ്റർ ലൂസി കളപ്പുര
പുറത്താക്കൽ നടപടിക്കെതിരെ സിസ്റ്റർ ലൂസി നൽകിയ അപ്പീൽ വത്തിക്കാൻ തളളിയ സാഹചര്യത്തിലാണ് വീണ്ടും എഫ്സിസിയുടെ ഭീഷണിക്കത്ത്. മഠത്തിനുളളിൽ പൂട്ടിയിട്ടെന്ന് കാണിച്ച് കന്യാസ്ത്രീകൾക്കെതിരെ സിസ്റ്റർ ലൂസി നൽകിയ പരാതി പിൻവലിക്കണമെന്നാണ് എഫ്സിസി ആവശ്യം. കത്തിന്റെ പകർപ്പ് ട്ന്വന്‍റിഫോറിന് ലഭിച്ചു. അതേസമയം സഭയാണ് തന്നോട് മാപ്പ് പറയേണ്ടതെന്ന് സിസ്റ്റർ ലൂസിയും പ്രതികരിച്ചു.
പരാതി പിൻവലിച്ച് മാധ്യമങ്ങളിലൂടെ നിരൂപാധികം മാപ്പ് പറയണം,അല്ലാത്തപക്ഷം സഭ ലൂസിക്കെതിരെ പരാതി നൽകും. സഭയെ മനഃപൂർവ്വം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിനാലാണ് നിയമനടപടി സ്വീകരിക്കാൻ സഭ നിർബന്ധിതരാകുന്നതെന്നും കത്തിൽ പറയുന്നുണ്ട്.
എന്നാൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും സഭ തന്നോടാണ് മാപ്പ് പറയേണ്ടതെന്നുമായിരുന്നു കത്തിനോടുളള സിസ്റ്റർ ലൂസി കളപ്പുരയുടെ പ്രതികരണം.സഭ മാപ്പ് പറഞ്ഞാൽ താൻ കേസ് പിൻവലിക്കാൻ തയ്യാറാണെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
എഫ്സിസി നൽകിയ കത്തിന് അടുത്ത ദിവസം തന്നെ ലൂസി കളപ്പുര രേഖാമൂലം മറുപടി നൽകും.പുറത്താക്കലിനെതിരെ തന്റെ ഭാഗം വിശദീകരിച്ച് വീണ്ടും സിസ്റ്റർ ലൂസി വത്തിക്കാന് കത്ത് നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here