കൂടത്തായി കൊലപാതകം; ജോളിയുടെ കാറിൽ നിന്ന് സയനൈഡെന്ന് കരുതുന്ന വിഷവസ്തു കണ്ടെത്തി

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉപയോഗിച്ചിരുന്ന കാറിൽ നിന്ന് സയനൈഡെന്ന് കരുതുന്ന വിഷവസ്തു അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകങ്ങൾ നടത്താൻ ജോളി ഉപയോഗിച്ചിരുന്ന സയനേഡിന്റെ ഒരു ഭാഗം കാറിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പൊന്നാമറ്റത്തെ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന ജോളിയുടെ കാറിൽ പൊലീസ് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഡ്രൈവിംഗ് സീറ്റിന് ഇടത് വശത്തായി നിർമിച്ച രഹസ്യ അറയിൽ നിന്ന് പേഴ്‌സിൽ സൂക്ഷിച്ച നിലയിൽ വിഷാംശം കണ്ടെത്തിയത്.
ജോളിയുടെ സ്‌കൂട്ടറും പൊലീസ് പരിശോധിച്ചു. കാറിൽ നിന്ന് കണ്ടെത്തിയ മുഴുവൻ സാധനങ്ങളും ഫോറൻസിക്ക് പരിശോധനക്ക് അയക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. ജോളി നൽകിയ മൊഴിയുടെ പശ്ചാത്തലത്തിൽ ഷാജുവിനേയും സഖറിയാസിനേയും വടകര കോസ്റ്റൽ സിഐ 6 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചു. ജോളിയുടെ കട്ടപ്പനയിലുള്ള ബന്ധുക്കളോട് ഉൾപ്പെടെ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : കൂടത്തായി കൊലപാതകം; അന്വേഷണത്തിൽ തൃപ്തിയുണ്ടെന്ന് പരാതിക്കാരൻ റോജോ
അതേസമയം,കേസുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം താമരശേരിയിൽ ചേർന്നു.റേഞ്ച് ഐജി അശോക് കുമാർ യാഥവിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ടെന്നും തൃപ്തികരമാണെന്നും യോഗശേഷം ഐജി പറഞ്ഞു.എന്നാൽ കൂടുതൽ അറസ്റ്റുകൾക്ക് ഉടൻ സാധ്യതയില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here