ലോകബാങ്ക് വ്യവസായ അന്തരീക്ഷ സർവേയിൽ ഇന്ത്യയ്ക്ക് 63-ാം സ്ഥാനം
ലോകബാങ്കിന്റെ വ്യവസായ സൗഹൃദ അന്തരീക്ഷം 2020 സർവേയിൽ ഇന്ത്യയ്ക്ക് 63-ാം സ്ഥാനം. കഴിഞ്ഞ വർഷം 77-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2014 ൽ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 79 സ്ഥാനങ്ങൾ മറികടന്ന് 63ലേക്ക് എത്തിയതിനു പിന്നിലെ കാരണം മോദി സർക്കാറിന്റെ പരിഷ്‌കരണങ്ങളാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തൽ.
വൈദ്യുതി ലഭ്യത, ഭൂമി രജിസ്‌ട്രേഷൻ, ന്യൂനപക്ഷ സംരംഭകരെ സംരക്ഷിക്കുക, നിർമാണാനുമതി, നികുതി അടയ്ക്കൽ തുടങ്ങിയവ ഏറെ ഗുണം ചെയ്തുവെന്നാണ് ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ലോക സാമ്പത്തിക ഫോറത്തിന്റെ( ഡബ്ല്യു.ഇ.എഫ്) ആഗോള മത്സരാധിഷ്ഠിത സൂചികയിൽ ഇന്ത്യയുടെ സ്ഥാനം മുൻ വർഷത്തേതിലും വളരെ പിന്നിലായിരുന്നു. കഴിഞ്ഞ വർഷം 58-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 68-ാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ അന്തരീക്ഷം മെച്ചപ്പെടുത്തിയ മികച്ച പത്ത് രാജ്യങ്ങളിൽ മുന്നിൽ ന്യൂസിലാൻഡ്, സിംഗപൂർ, ഹോംകോങ്, ഡെന്മാർക്ക് , കൊറിയ, അമേരിക്ക, തുടങ്ങിയ രാജ്യങ്ങളാണ്.
വ്യവസായ അന്തരീക്ഷം സുഗമമാക്കുന്നതിനായി ഓൺലൈൻ ബിസിനസ് പ്രോസസ്, ഇലക്ട്രോണിക് ടാക്‌സ് ഫയലിംഗ് തുടങ്ങിയവയാണ് മികച്ച സ്‌കോർ നേടിയ രാജ്യങ്ങൾ സ്വീകരിച്ച നടപടികൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here