‘കേരള രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത്’: കോടിയേരി ബാലകൃഷ്ണൻ

കേരള രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയത്തിലേക്കുള്ള ജാതിമത ശക്തികളുടെ കടന്നു കയറ്റം ജനം എതിർക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ആർഎസ്എസിന് കേരളത്തിൽ സ്ഥാനമില്ലെന്ന് ഇതോടെ വ്യക്തമായെന്നും കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ വേരുറപ്പിക്കാമെന്ന ബിജെപിയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ബിജെപിക്ക് സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളാണ് കോന്നിയും വട്ടിയൂർക്കാവും. രണ്ടിടങ്ങളിലും ദയനീയ പരാജയമാണ് പാർട്ടി ഏറ്റുവാങ്ങിയത്. മഞ്ചേശ്വരം മണ്ഡലത്തിൽ മാത്രമാണ് ബിജെപിയുടെ വോട്ട് അൽപം കൂടിയിട്ടുള്ളത്. യുഡിഎഫിനാണെങ്കിൽ അഞ്ച് മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞുവെന്നും കോടിയേരി പറഞ്ഞു.
എൽഡിഎഫിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള സമയമാണിത്. വധിയെഴുത്ത് അംഗീകരിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകും. ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തം വർദ്ധിച്ചുവെന്നും കോടിയേരി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here