കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്ക് കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. 2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് പിഴ ചുമത്തിയത്.
ഖര മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിമര്‍ശനം. ഇത് സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡും ഹരിത ട്രിബ്യൂണലിന്റെ സംസ്ഥാന നിരീക്ഷണ സമിതിയും ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് നല്‍കും.
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാലാണ് പിഴ ചുമത്തിയത്. മാലിന്യം കലര്‍ന്ന വെള്ളം സമീപത്തെ കടമ്പ്രയാറിലേക്ക് ഒഴുകുന്നുവെന്നും ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
Read More: മേയർ സ്ഥാനത്ത് തുടരും; സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്ന് സൗമിനി ജെയ്ൻ
കൊച്ചി കോര്‍പ്പറേഷനു പുറമേ തൃക്കാക്കര, ആലുവ, അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലേയും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി എത്തിക്കുന്നത് ബ്രഹ്മപുരത്തെ പ്ലാന്റിലേക്കാണ്. ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here