സിറിയയിലെ എണ്ണപ്പാടങ്ങൾ സംരക്ഷിക്കാനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ
വടക്കുകിഴക്കൻ സിറിയയിലെ എണ്ണപ്പാടങ്ങൾ സംരക്ഷിക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ റഷ്യ രംഗത്ത്. അമേരിക്കയുടെ നടപടി അന്താരാഷ്ട്ര കൊള്ളത്തരമാണെന്ന് റഷ്യൻ വിദേശകാര്യ വക്താവ് ഇഗോർ കൊനാഷെൻകോവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അഫാഗൻ സന്ദർശനത്തിനിടെ അമേരിക്കൻ പ്രതിരോധ സെക്രട്ട മാർക്ക് എസ്പറാണ് എണ്ണപ്പാടങ്ങൾ സംരക്ഷിക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കാനുള്ള അമേരിക്കയുടെ തീരുമാനം അറിയിച്ചത്. ഇതിനുപിന്നാലെ പുതിയ സൈനിക വിന്യാസങ്ങൾ അമേരിക്ക, സിറിയയിൽ നടത്തിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ റഷ്യ രംഗത്തെത്തിയത്. സൈനികശേഷി ഉപയോഗിച്ച് സിറിയയിലെ എണ്ണപ്പാടങ്ങൾ കൈക്കലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് റഷ്യൻ വിദേശകാര്യ വക്താവ് ഇഗോർ കൊനാഷെൻകോവ് ആരോപിച്ചു.
സിറിയയിലെ എണ്ണപ്പാടങ്ങളൊന്നും ഐഎസ്സിന്റെ നിയന്ത്രണത്തിലല്ല. ഭീകര പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി ഐഎസ്, എണ്ണപ്പാടങ്ങൾ കൈയടക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം വിലപ്പെട്ട എണ്ണസമ്പത്ത് കൈക്കലാക്കാനുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഭാഗമാണെന്നും ഇഗോർ കൊനാഷെൻകോവ് ആരോപിച്ചു. അമേരിക്കൻ സൈന്യത്തെ പൂർണമായും സിറിയയിൽ നിന്ന് പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് പക്ഷെ മൂന്നൂറിലധികം സൈനിക സംഘങ്ങളെ വീണ്ടും സിറിയയിൽ വിന്യസിക്കാൻ തീരുമാനിച്ചത് ഈ ലക്ഷ്യത്തിന്റെ ഭാഗമായാണെന്നും കൊനാഷെൻകോവ് കുറ്റപ്പെടുത്തി.
ഐഎസിനെ പരാജയപ്പെടുത്തിയെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ 2018 ഡിസംബറിലാണ് സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തിന്റെ പിൻമാറ്റം ആരംഭിച്ചത്. അമേരിക്കൻ പിൻമാറ്റത്തിന് പിന്നാലെ മേഖലയുടെ നിയന്ത്രണം കൈയ്യടക്കാനായി തുർക്കി സൈനിക നടപടി ആരംഭിക്കുകയും റഷ്യ അടക്കമുള്ള രാജ്യങ്ങൾ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here