അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ ഇന്ന്

അട്ടപ്പാടിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടത്തിന് അയക്കും. മാവോയിസ്റ്റ്പ്രവർത്തകരായ കാർത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എന്നാണ് വിവരം. വെടിവെയ്പ്പിൽ പരുക്കേറ്റ രണ്ട് മാവോയിസ്റ്റുകൾ രക്ഷപ്പെട്ടു.
തണ്ടർബോൾട്ട് മാവോയിസ്റ്റുകൾക്കായി അട്ടപ്പാടി വനമേഖലയിൽ നടത്തിയ പരിശോധനകൾക്കിടയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്. തണ്ടർബോൾട്ട് അസി. കമാന്റോ സോളമന്റെ നേതൃത്വത്തിൽ മഞ്ചക്കണ്ടി വനമേഖലയിൽ നടത്തിയ പട്രോളിംഗിനിടെ മാവോയിസ്റ്റുകൾ കമാന്റോകൾക്ക് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഇന്നലെ വൈകീട്ട് നാല് മണിയോടെ മഞ്ചക്കണ്ടി വനമേഖലയിലെത്തിയ തഹസിൽദാർ അടക്കമുള്ള റവന്യൂ സംഘം പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മൃതദേഹങ്ങൾ ഇപ്പോഴും വനമേഖലയിൽ തന്നെയാണുള്ളത്. എഡിഎമ്മും കളക്ടറും അടക്കമുള്ള റവന്യൂ സംഘം എത്തിയ ശേഷമായിരിക്കും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് കൊണ്ട് പോവുക. മാവോയിസ്റ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിൽ കർശന സുരക്ഷയാണ് പൊലീസും തണ്ടർ ബോൾട്ടും ഒരുക്കിയിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here