തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ സൗദിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി

തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ സൗദിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണാധികാരി സല്മാന് രാജാവുമായി കൂടിക്കാഴ്ചയില്‍ ഇരു രാഷ്ട്രങ്ങള്‍ക്കും താല്പര്യമുളള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്ട്രാറ്റജിക് പാര്‍ട്നര്‍ കൗണ്‍സില്‍ ധാരണാ പത്രം ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു.
സുരക്ഷാ, പ്രതിരാധം, സിവില്‍ ഏവിയേഷന്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി നിരവധി കരാറുകളിലാണ് ഇന്ത്യയും സൗദിയും ഒപ്പുവെച്ചത്. സ്ട്രാറ്റജിക് പാര്‍ട്നര്‍ഷിപ് കൗണ്‍സില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് ഇന്ത്യക്ക് നേട്ടമാണ്. വിഷന്‍ 2030ന്റെ ഭാഗമായി സൗദി എട്ട് രാഷ്ട്രങ്ങളെ തന്ത്രപ്രധാന പങ്കാളികളായി തെരഞ്ഞെടുത്തിരുന്നു. അമേരിക്ക, ജപ്പാന്, ജര്‍മനി, യുകെ, ചൈന എന്നീ രാജ്യങ്ങള്‍ക്കൊപ്പം തെരഞ്ഞെടുത്തത് ഇന്ത്യക്കുളള സ്ഥാനമാണ് വ്യക്തമാക്കുന്നത്. സ്റ്റോക് എക്സ്ചേഞ്ച്, ഹജ്ജ് റിലേഷന്‍സ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷൻ-അല്‍ ജറി കമ്പനി സംയുക്ത സംരംഭം, അരാംകോയുമായുളള പങ്കാളിത്തം തുടങ്ങിയ കരാറുകളും ഒപ്പുവെച്ചു. സൗദിയില്‍ റുപെ കാര്‍ഡിന് അംഗീകാരം ലഭിക്കുന്നത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും ഗുണം ചെയ്യും.
തൊഴില്‍ സാമൂഹിക വികസന കാര്യം, കൃഷി, പരിസ്ഥിതി വകുപ്പ്, വിദേശകാര്യം എന്നീ മന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ജോര്‍ദാന്‍ ഭരണാധികാരി കിംഗ് അബ്ദുല്ല രണ്ടാമനുമായും നരേന്ദ്ര മോദി ചര്‍ച്ച നടത്തി.
ഫ്യൂചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവില്‍ മുഖ്യ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രി ഇന്ത്യയുടെ ദ്രുതഗതിയിലുളള വളര്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍, നിക്ഷേപ സാധ്യതകള്‍ എന്നിവയും പ്രധാനമന്ത്രി വിശദീകരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here