പ്രിയങ്കാ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് വാട്‌സ്ആപ്പില്‍ നിന്ന് അറിയിപ്പു ലഭിച്ചതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കി. ഇസ്രയേല്‍ ചാര കമ്പനിയായ എന്‍എസ്ഒയുടെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.
Read More:വാട്‌സ്ആപ്പ് ചാരവൃത്തി; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം ജൂണ്‍ മുതല്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും പെഗസസ് ചാര സോഫ്റ്റ്‌വേയര്‍ ഉപയോഗിച്ചതിന്റെ വിവരം വാട്‌സ്ആപ്പ് അറിയിച്ചില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തിന് മറുപടിയുമായി വാട്‌സ്ആപ്പ് രംഗത്ത് എത്തിയിരുന്നു.
വിവരചോര്‍ച്ച രണ്ടുതവണ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നതായി കമ്പനി പ്രതിനിധി അറിയിച്ചു. ഇതോടെ വിവരചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തിലായി. മേയില്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചിരുന്നു. സെപ്റ്റംബറിലും വിവര ചോര്‍ച്ചയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം മേയില്‍ വാട്‌സ്ആപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ചോര്‍ച്ചയുടെ വിശദാംശങ്ങളില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പെഗസസ്, എന്‍എസ്ഒ ഗ്രൂപ്പ് എന്നിവയെക്കുറിച്ചും പരാമര്‍ശം ഉണ്ടായിട്ടില്ലെന്നാണ് ഐടി മന്ത്രാലയം നല്‍കുന്ന വിവരം.
നാലു വന്‍കരകളിലായി 20 രാജ്യങ്ങളിലെ ആയിരത്തി നാനൂറോളം ഉപഭോക്താക്കളുടെ ഫോണുകളില്‍ എന്‍എസ്ഒ ഗ്രൂപ്പ് നുഴഞ്ഞുകയറിയെന്ന് വാട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ജേണലിസ്റ്റുകളും ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here