മഹാരാഷ്ട്ര സർക്കാർ രൂപീകരണം : ബിജെപിയും ശിവസേനയും രണ്ട് വഴിക്കോ? ചർച്ചകൾ ഡൽഹിയിലേക്കും

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ മഹാ സഖ്യത്തിൽ പ്രശ്‌നങ്ങൾ തുടരുന്നു. ചർച്ചകൾ ഡൽഹിയിലേക്കും.
ഇന്ന് ശിവസേനാ നേതാക്കൾ ഗവർണറെ കാണും. ഭൂരിപക്ഷം തെളിയിക്കാൻ ബിജെപി പരാജയപ്പെട്ടാൽ വലിയ രണ്ടാമത്തെ കക്ഷി എന്ന നിലയിൽ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ഗവർണറോട് നേതാക്കൾ ആവശ്യപ്പെടും.
എൻസിപി നേതാവ് ശരദ് പവാറും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും ഇന്ന് ഡൽഹിയിലുണ്ട്. പവാർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും ശിവസേനയുമായി ഉടമ്പടിയിലെത്താൻ കഴിയാത്തതിനെ പറ്റി ദേവേന്ദ്ര ഫഡ്‌നാവിസ് അമിത ്ഷാക്ക് വിശദീകരണം നൽകും. നാല് ദിവസം കൂടിയാണ് കാവൽ സർക്കാറിന്റെ കാലാവധി. അതിന് മുമ്പ് ചർച്ചകൾക്കായി അമിത് ഷാ മുംബൈയിലെത്തിയേക്കും.
സർക്കാർ രൂപീകരണ സമവായത്തിനില്ലെങ്കിൽ രാഷ്ട്രപതി ഭരണമെന്ന ബിജെപി ഭീഷണിയെ പ്രതിപക്ഷത്തെ ഒപ്പം കൂട്ടി നേരിടുകയാണ് ശിവസേന. എട്ട് സ്വതന്ത്രർ കൂടി ചേരുമ്പോൾ സേനപക്ഷത്തെ എംഎൽഎമാർ 62 പേരാകും. കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പം 110 എംഎൽഎമാരുണ്ടെന്നാണ് അവകാശവാദം. ഇവരെല്ലാം കൂടി ഒരുമിച്ച് നിന്നാൽ ഭൂരിപക്ഷം 170 കടക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ശിവസേനാ നേതൃത്വം.
ആകെ 170 എംഎൽഎമാരുടെ പിന്തുണ ഉറപ്പായെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്. ശിവസേനയുടെ സമവായ ചർച്ചകളോട് അനുകൂല പ്രതികരണമാണ് പാർട്ടിക്കെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here