സുപ്രിംകോടതി എട്ട് ദിവസത്തിനകം വിധി പറയുക രാജ്യം ഉറ്റുനോക്കുന്ന 4 സുപ്രധാന കേസുകളിൽ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നവംബർ പതിനേഴിന് വിരമിക്കാനിരിക്കേ, എട്ട് ദിവസത്തിനകം സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്നത് അയോധ്യാ കേസിൽ അടക്കം സുപ്രധാന വിധികൾ. ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും ഉടൻ വിധി വരും.
അയോധ്യാ ഭൂമിതർക്കവുമായി ബന്ധപ്പെട്ട 134 വർഷത്തെ നിയമയുദ്ധത്തിൽ സുപ്രിംകോടതി കാത്തുവച്ചിരിക്കുന്നത് എന്താണെന്ന് ഏതാനും ദിവസങ്ങൾക്കകം അറിയാം. വിശ്വാസവും പുരാണവും ചരിത്രവും രാഷ്ട്രീയവും കൂടിക്കലർന്ന കേസിൽ രാജ്യത്തിന്റെ നെഞ്ചിടിപ്പേറ്റുന്ന വിധി നവംബർ 17 ന് മുൻപ് തന്നെയുണ്ടാകും. മധ്യസ്ഥതയ്ക്കുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട കേസിൽ, സുപ്രംകോടതിയുടെ ഭൂരിപക്ഷ വിധി നാഴികക്കല്ലാകും. തർക്കപ്രദേശം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
ശബരിമല പുനഃപരിശോധനാ ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരി പതിനാറിനാണ് വാദംകേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരിനെതിരെ കനകദുർഗയും ബിന്ദുവും സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലും ഭരണഘടനാ ബെഞ്ച് നിലപാട് വ്യക്തമാക്കിയേക്കും. റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പുനഃപരിശോധനാ ഹർജിയിലും എട്ട് ദിവസത്തിനകം വിധി വരും. ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റക്കാരനാണെന്ന് സുപ്രിംകോടതി കണ്ടെത്തിയെന്ന മട്ടിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശവും കോടതിയുടെ മുന്നിലുണ്ട്. ബിജെപി നേതാവ് മീനാക്ഷി ലേഖി, രാഹുൽ ഗാന്ധിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here