ജംബോ കമ്മിറ്റിയെന്ന ആക്ഷേപം: കെപിസിസി ഘട്ടം ഘട്ടമായി ഭാരവാഹികളെ പ്രഖ്യാപിക്കും
ജംബോ കമ്മിറ്റിക്ക് രൂപം നല്‍കിയെന്ന ആക്ഷേപം മറികടക്കാന്‍ ഘട്ടംഘട്ടമായി ഭാരവാഹികളുടെ പട്ടിക പുറത്തു വിടാനൊരുങ്ങി കെപിസിസി. വര്‍ക്കിംഗ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി
എന്നിവരെ ആദ്യം പ്രഖ്യാപിക്കും. അഞ്ച് വൈസ് പ്രസിഡന്റുമാര്‍, 30 ജനറല്‍ സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരുടെ പേരുകള്‍ അടങ്ങുന്ന പട്ടികയാണ് കെപിസിസി ആദ്യം പ്രഖ്യാപിക്കുക. സെക്രട്ടറിമാരുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും.
നൂറിലധികം ഭാരവാഹികളുടെ വലിയ പട്ടികയുമായി ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ക്ക് ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ ഭാരവാഹികളുടെ എണ്ണക്കൂടുതല്‍ ഉയര്‍ത്തി കാട്ടി.
ജംബോ പട്ടികയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്ന മുല്ലപ്പള്ളിക്ക് ഒടുവില്‍ ഗ്രൂപ്പുകളുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടി വന്നു. ഒടുവില്‍ ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാന്‍ ഭാരവാഹികളെ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കാമെന്ന ധാരണയിലെത്തുകയായിരുന്നു. മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ആണ് കെപിസിസിക്കുള്ളത്. വൈസ് പ്രസിഡന്റുമാരെ നിയമിക്കുകയാണെങ്കില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിവാക്കാനും ആലോചനയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here