മരട് കേസ്; മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി
മരടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമിച്ച കേസിൽ നടപടിയുമായി വിജിലൻസ്. ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമാണ കേസിൽ മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിനെ പ്രതിചേർത്ത് അറസ്റ്റ് രേഖപ്പെടുത്തി. മറ്റ് മൂന്നു ഫ്‌ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്‌റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഗോൾഡൺ കായലോരം ഫ്‌ളാറ്റ് നിർമിച്ചെന്ന പരാതിയിൽ വിജിലൻസാണ് കേസ് അന്വേഷിക്കുന്നത്. മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ഫ്‌ളാറ്റ് നിർമിക്കാൻ നിയമം ലംഘിച്ച് അനുമതി നൽകിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഷ്‌റഫിനെ കേസിൽ പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്. ഈ കേസിൽ വിജിലൻസിന്റെ ആദ്യ നടപടിയാണിത്. നിലവിൽ റിമാൻഡിൽ കഴിയുന്ന അഷ്‌റഫിനെ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലൻസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Also : തിരുത്തല്‍ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍ അയച്ച് മരട് ഫ്‌ളാറ്റ് ഉടമകള്‍
ഹോളി ഫെയ്ത്ത്, ആൽഫ, ജെയിൻ എന്നീ ഫ്‌ളാറ്റുകൾ നിർമിക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അഷ്‌റഫ് ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. അഷ്‌റഫിനെ കൂടാതെ ഹോളി ഫെയിത്ത് ഉടമ സാലി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് സൂപ്രണ്ട് പി.ഇ ജോസഫ് എന്നിവർ ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനിടെയാണ് വിജിലൻസിന്റ നടപടി. ഗോൾഡൺ കായലോരം കേസിൽ പ്രതി ചേർന്ന സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ അഷ്‌റഫിനെ ചോദ്യം ചെയ്യുന്നതിനായി വിജിലൻസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചിൻ കോർപറേഷൻ പരിധിയിൽ 11 ഫ്‌ളാറ്റുകൾ നിർമിച്ചെന്ന കേസും വിജിലൻസാണ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here