മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രിംകോടതിയില്‍
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. നിയമസഭ സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഗവര്‍ണര്‍ ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയ സാഹചര്യത്തിലാണ് നടപടി.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഇന്ന് ഉച്ചയോടെ രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. ആറുമാസത്തേയ്ക്കായിരിക്കും മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശയുണ്ടാവുക. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണത്തിന് രാത്രി എട്ടുമണിക്ക് മുമ്പായി എന്‍സിപി ഔദ്യോഗികമായി മറുപടി നല്‍കും.
അതേസമയം രാഷ്ട്രപതി ഭരണം ഒഴിവാക്കാന്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അവസാനവട്ട ചര്‍ച്ചകള്‍ നടത്തുകയാണ്. എന്‍സിപി, ശിവസേനാ നിയമസഭാ കക്ഷി യോഗങ്ങള്‍ ഇന്ന് ചേര്‍ന്നിരുന്നു. വൈകുന്നേരത്തോടെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ ശരത് പവാറിനെ മുംബൈയില്‍ എത്തി കാണും.
ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാണ് ആവശ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here