ജെഎൻയു എക്‌സിക്യൂട്ടിവ് കൗൺസിൽ ഇന്ന് യോഗം ചേരും; എബിവിപിയും സമരരംഗത്തേക്ക്; സർവകലാശാല അടച്ചിട്ട് പ്രതിഷേധിക്കും
ഡൽഹി ജെഎൻയുവിൽ ഫീസ് വർധനവുള്‍പ്പടെ ഹോസ്റ്റൽ മാനുവൽ പരിഷ്‌കരണത്തിന് അന്തിമ അംഗീകാരം നൽകാൻ എക്‌സിക്യൂട്ടിവ് കൗൺസിൽ ഇന്ന് യോഗം ചേരും.
അതേ സമയം, വിദ്യാർത്ഥി വിരുദ്ധമായ പരിഷ്‌ക്കരണങ്ങൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നാണ് യൂണിയൻ തീരുമാനം. യോഗം നടക്കുന്ന കൺവെൻഷൻ സെന്റർ ഉപരോധിക്കുമെന്നും വിദ്യാർത്ഥികൾ. സർവകലാശാലയിലെ മുഴുവൻ ഓഫീസുകളും അടച്ചിടും. വിദ്യാർത്ഥികളുടെ അവശ്യങ്ങൾ പരിഗണിക്കണമെന്ന് ജെഎൻയു ടീച്ചേഴ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടിവ് കൗൺസിലിനോട് അഭ്യർത്ഥിച്ചു.
സമരം 18ാം ദിവസത്തിലേക്ക് കടന്നെങ്കിലും ജെഎൻയു വൈസ് ചാൻസലർ ജഗദീഷ് കുമാർ ഇതുവരെ അനുനയ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും കേന്ദ്രമാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാർത്ഥികൾ തെരുവിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഇന്ന് സർവ്വകലാശാല അടച്ചിട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നേരത്തെ പ്രതിഷേധത്തില്‍ നിന്ന് വിട്ടു നിന്ന എബിവിപിയും സമരരംഗത്തുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here