വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം; വിജിലൻസ് റെയ്ഡിനിടെ ഉദ്യോഗസ്ഥൻ ഓടി ഒളിച്ചു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം. റവന്യൂ ജീവനക്കാരന്റെ വാടക ക്വാർട്ടേഴ്‌സിൽ വിജിലൻസ് റെയ്ഡ്. വിജിലൻസ് സംഘത്തെ കണ്ട് ജീവനക്കാരൻ ഓടി രക്ഷപ്പെട്ടു.
ഇയാൾ രണ്ട് വർഷം മുൻപ് വിജിലൻസ് പരിശോധനക്കിടയിൽ കരുളായി വില്ലേജ് ഓഫീസിൽ നിന്നും ഓടി രക്ഷപ്പെട്ടയാളാണ്. നിലമ്പൂർ താലൂക്ക് ഓഫീസിലെ ക്ലാർക്കായ ഉമ്മർ താമസിക്കുന്ന മമ്പാട് നടുവക്കാടിലെ വാടക ക്വാർട്ടേഴ്‌സിലാണ് ഇന്ന് രാവിലെ 7 മണിയോടെ കോഴിക്കോട് വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പിഎസ്, ഷാനവാസ്, സിഐ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ സംഘം ക്വാർട്ടേഴ്സിലെത്തിയത്. പൊലീസ് വാഹനങ്ങൾ കണ്ട് അപകടം മണത്തതോടെ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉമ്മർ ഓടി രക്ഷപ്പെടുകയായിരുന്നു. എടവണ്ണ പൊലീസും സംഭവസ്ഥലത്തുണ്ട്. പൊലീസ് ഇയാളുടെ ക്വാർട്ടേഴ്‌സിൽ പരിശോധന തുടരുകയാണ്.
രണ്ട് വർഷം മുൻപ് ഇയാൾ കരുളായി വില്ലേജിൽ ജോലി ചെയ്ത സമയത്ത് കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ വിജിലൻസ് വിഭാഗം പരിശോധന നടന്നു കൊണ്ടിരിക്കെ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പറ്റി വ്യാപക പരാതികൾ ഉയരുകയും, പണം നൽകിയവർ രേഖാ മൂലം വിജിലൻസിന് നൽകിയ പരാതിയിലുമാണ് പരിശോധന നടക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും വാടക ക്വാർട്ടേഴ്‌സിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് രാവിലെ പരിശോധന നടത്തിയത്. നിലമ്പൂർ താലൂക്കിൽ നിന്നും ഒരാഴ്ച്ച മുമ്പ് ഇയാൾ സർവേ വിഭാഗത്തിലേക്ക് സ്ഥലം മാറി പോയതായി നിലമ്പൂർ തഹസിൽദാരും അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here