ബ്ലാസ്റ്റേഴ്സ്-ജിസിഡിഎ പ്രശ്നപരിഹാരത്തിന് രണ്ടംഗ സമിതി; ഡിസംബർ ഒന്നിനു മുൻപ് തീർപ്പാക്കണമെന്ന് നിർദ്ദേശം

കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നതുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് രണ്ടംഗ സമിതി. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, കായിക ഡയറക്ടർ ജെറമി ജോർജ് എന്നിവരാണ് സമിതി അംഗങ്ങൾ. മന്ത്രി ഇപി ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്സ്, ജിസിഡിഎ, കെഎഫ്എ, സ്‌പോര്‍ട്സ് കൗണ്‍സില്‍ എന്നിവരുമായി സമിതി ചർച്ച നടത്തും.
സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം വിഷയത്തിൽ നടപടിയെടുക്കുമെന്ന് മന്ത്രി ഇപി ജയരാജൻ ബ്ലാസ്റ്റേഴ്സിന് ഉറപ്പു നൽകി. കൊച്ചി സ്റ്റേഡിയത്തിലെ അടുത്ത മത്സരം ഡിസംബർ ഒന്നിനാണ്. അതിനു മുൻപ് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
സ്റ്റേഡിയത്തിൻ്റെ വാടക കുറക്കുക. സ്റ്റേഡിയം ദീർഘകാലത്തേക്ക് വിട്ടുനൽകുക എന്നീ രണ്ട് ആവശ്യങ്ങളാണ് ബ്ലാസ്റ്റേഴ്സ് പ്രധാനമായും മുന്നോട്ടു വെച്ചത്. എന്നാൽ ഈ രണ്ട് ആവശ്യങ്ങളും ജിസിഡിഎ നിരസിച്ചു.
ഓരോ മത്സരത്തിലും സുരക്ഷക്കായി 9 ലക്ഷം രൂപ പൊലീസ് ഈടാക്കുന്നത് കുറയ്ക്കണമെന്ന ആവശ്യം ആഭ്യന്തര വകുപ്പുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
അധികൃതരുമായുള്ള തര്‍ക്കമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നതിനേക്കുറിച്ച് ആലോചിക്കുന്നതിന് കാരണമായത്. ഐഎസ്എല്‍ മത്സര സമയങ്ങളില്‍ കൊച്ചി കോര്‍പ്പറേഷന്‍, ജിസിഡിഎ, പൊലീസ്, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് ക്ലബിനെ പിഴിയുന്നുവെന്ന് ആരോപിച്ചായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here