മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനിയുടെ ആത്മഹത്യ: സുതാര്യമായ അന്വേഷണമാവശ്യപ്പെട്ട് എംകെ സ്റ്റാലിൻ

മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമാ ലത്തീഫിന്റെ മരണത്തിൽ സ്വതന്ത്രവും സുതാര്യവും ആയ അന്വേഷണമാവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ. കൊല്ലം സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മരണത്തിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും ക്യാമ്പസുകളിലെ കാവിവത്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ഫാത്തിമയുടെ മരണകാരണം വിവേചനമാണെന്നുള്ളത് തന്നെ ഞെട്ടിപ്പിക്കുന്നു. മകൾ ആത്മഹത്യ ചെയ്തത് മതപരമായ കാരണങ്ങളാലാണെന്ന രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും സ്റ്റാലിൻ പറഞ്ഞു.
Read also: മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ; ബന്ധുക്കൾ തമിഴ്നാട് ഡിജിപിക്ക് പരാതി നൽകും
മരണത്തിൽ സിബിസിഐഡി (ക്രൈംബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റ്) അന്വേഷണം വേണമെന്നാണ് മനിതനേയ മക്കൾ കച്ചി ആവശ്യം. ഫാത്തിമ കാമ്പസിൽ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞതിനാലാണ് സിബിസിഐഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കൾ കച്ചി നേതാവ് ജവാഹിറുല്ല പ്രതികരിച്ചു.
ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാർത്ഥിനിയായ ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
ഈ മാസം ഒമ്പതിനാണ്. അധ്യാപകനായ സുദർശൻ പത്മനാഭനാണ് തന്റെ മരണത്തിന് കാരണമെന്ന് ഫാത്തിമ മൊബൈലിൽ ആത്മഹത്യാക്കുറിപ്പായി രേഖപ്പെടുത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here