കളിച്ചത് ബ്രസീൽ; ഗോളടിച്ചത് അർജന്റീന: ആദ്യ പകുതിയിൽ മെസി വിധിയെഴുതി

അർജൻ്റീന-ബ്രസീൽ സൂപ്പർ ക്ലാസിക്കോയുടെ ആദ്യ പകുതി അവസാനിക്കുമ്പോൾ അർജൻ്റീന ഒരു ഗോളിനു മുന്നിൽ. സൂപ്പർ താരം ലയണൽ മെസിയാണ് അർജൻ്റീനക്കായി ഗോൾ നേടിയത്. 14ആം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ. പന്ത് കൈവശം വെക്കുന്നതിലും ആക്രമിക്കുന്നതിലും മുന്നിൽ നിന്നിട്ടും ഫിനിഷിംഗിലെ പോരായ്മകൾ ബ്രസീലിനു തിരിച്ചടിയാവുകയായിരുന്നു.
ബ്രസീൽ ആധിപത്യം കണ്ട മത്സരത്തിൽ അർജൻ്റീനയുടെ ചുണക്കുട്ടികൾ ഇടക്കൊക്കെ ബ്രസീൽ ഗോൾമുഖത്തും അപകടം വിതച്ചു. ലയണൽ മെസിയുടെ കാലിൽ പന്ത് കിട്ടുമ്പോഴൊക്കെ ബ്രസീൽ പ്രതിരോധം ഉലയുന്നത് കാണാമായിരുന്നു. രണ്ടാം മിനിട്ട് മുതൽ ആക്രമണം തുടങ്ങിയ ബ്രസീലിന് ഏഴാം മിനിട്ടിലാണ് ആദ്യ അവസരം ലഭിച്ചത്. ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം റോബർട്ടോ ഫെർമിനോ പാഴാക്കി. തുടർച്ചയായ ആക്രമണങ്ങൾക്കിടെ പത്താം മിനിട്ടിൽ ബ്രസീലിനു പെനൽറ്റി. അർജൻ്റീന ഡിഫൻഡർ ലിയനാർഡോ പരേദസ് ബ്രസീൽ സ്ട്രൈക്കറെ ബോക്സിൽ വീഴ്ത്തിയതിന് റഫറി സ്പോട്ടിലേക്ക് കൈ ചൂണ്ടി. കിക്കെടുത്ത ജെസൂസ് പന്ത് പുറത്തേക്കടിച്ചു.
14ആം മിനിട്ടിൽ കളിയുടെ ഒഴുക്കിനു വിപരീതമായി അർജൻ്റീന ഗോളടിച്ചു. വലതു പാർശ്വത്തിലൂടെ പന്തുമായി ഇരച്ചു കയറിയ മെസിയെ അലക്സ് സാൻഡ്രോ ബോക്സിനുള്ളിൽ വീഴ്ത്തി. പെനൽറ്റി എടുത്ത മെസിക്ക് പിഴച്ചു. ദുർബലമായ ഷോട്ട് ഗോൾ കീപ്പർ അലിസൺ തട്ടിയകറ്റി. എന്നാൽ പന്ത് വീണത് മെസിയുടെ തന്നെ കാൽക്കലായിരുന്നു. അത് വലയിലേക്ക് തട്ടിയിട്ട ഇതിഹാസ താരം അർജൻ്റീനയെ മുന്നിലെത്തിച്ചു.
ഗോൾ വീണിട്ടും തളരാതിരുന്ന ബ്രസീൽ പലവട്ടം അർജൻ്റീന ഗോൾമുഖത്ത് അപകടം വിതച്ചു. ലയണൽ മെസിയെ കൃത്യമായി മാർക്ക് ചെയ്യാൻ കഴിയാത്തത് മാത്രമായിരുന്നു അവരുടെ പ്രശ്നം. അതുകൊണ്ട് തന്നെ ചില സെറ്റ് പീസുകൾ അർജൻ്റീനക്ക് ലഭിക്കുകയും ചെയ്തു. 31ആം മിനിട്ടിൽ മെസിയുടെ ഒരു പവർഫുൾ ഷോട്ട് ബ്രസീൽ പ്രതിരോധം ബ്ലോക്ക് ചെയ്തു. 36ആം മിനിട്ടിൽ ബ്രസീലിൻ്റെ സുന്ദരമായ ടീം പ്ലേ. കസമീറോയുടെ ത്രൂ ബോൾ, ഗബ്രിയെൽ ജെസൂസ് വലതു പാർശ്വത്തിൽ ഡാനിലോക്ക് മറിച്ചു നൽകി. ക്രോസ് കൊടുക്കാൻ പാകത്തിലുള്ള പൊസിഷനിലായിട്ടും ദുഷ്കരമായ ആംഗിളിൽ നിന്ന് സ്കോർ ചെയ്യാൻ ശ്രമിച്ച ഡാനിലോക്ക് പിഴച്ചു. പന്ത് പുറത്തേക്ക്.
45ആം മിനിട്ടിൽ വില്യൻ്റെ ഇൻ്റസപ്ഷൻ അർജൻ്റീനയെ ഉലച്ചെങ്കിലും അനാവശ്യമായി അത് ഡ്രിബിൾ ചെയ്ത താരം അവസരം തുലച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മൂന്നു ഡിഫൻഡർമാരെ മറികടന്ന് മെസി ഉതിർത്ത ഷോട്ട് അലിസണു പിടിക്കാൻ പാകത്തിലായിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here