മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാരിന് കളമൊരുങ്ങുന്നു

മഹാരാഷ്ട്രയിൽ ശിവസേന എൻസിപി കോൺഗ്രസ് സഖ്യസർക്കാരിന് കളമൊരുങ്ങുന്നു. പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായി. കരടിന് അംഗീകാരം ലഭിച്ചാൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
48 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പൊതുമിനിമം പരിപാടിയുടെ കരടിന് അന്തിമ രൂപമായത്. മൂന്ന് പാർട്ടികളിലേയും നേതാക്കളുടെ സമിതിയ്ക്കായിരുന്നു നിർദേശങ്ങൾ സമർപ്പി്ക്കാനുള്ള ചുമതല. തയ്യാറാക്കിയ കരട് പരസ്യമാക്കുന്നതിന് മുന്നോടിയായി അതത് പാർട്ടികളുടെ ഉന്നത നേതാക്കൾക്ക് കൈമാറി. കാർഷിക വായ്പ എഴുതിത്തള്ളൽ, വിള ഇൻഷ്വറൻസ് പദ്ധതിയുടെ അവലോകനം, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന എംഎസ്പി, ഛത്രപതി ശിവാജി, ബിആർ അംബേദ്കർ സ്മാരകങ്ങൾ തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലെ പ്രധാന നിർദേശങ്ങൾ.
പൊതുമിനിമം പരിപാടിക്ക് ഒപ്പം സർക്കാരിന്റെ രൂപരേഖ സമ്പന്ധിച്ചുള്ള ചർച്ചകളും പാർട്ടികൾക്കിടയിൽ പൂർത്തിയായി. മുഖ്യമന്ത്രിസ്ഥാനം എൻസിപിയും ശിവസേനയും രണ്ടര വർഷംവീതം പങ്കിടുകയും സ്പീക്കർ സ്ഥാനം കോൺഗ്രസിന് നൽകുന്ന വിധത്തിലുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
മൂന്ന് പാർട്ടി അധ്യക്ഷൻമാരും കരട് രേഖയ്ക്ക് അംഗീകാരം നൽകുന്ന മുറയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിച്ച് ഗവർണറെ സമീപിക്കും. അതേസമയം അന്തിമമായി മഹാരാഷ്ട്ര ഭരിക്കുക ബിജെപി തന്നെ ആയിരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ബിജെപി എംഎൽഎമാരെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here